അവധിക്കാലം ആഘോഷമാക്കാൻ ബാണാസുരയിൽ തിരക്ക്: വരുമാനവും വർദ്ധിച്ചു.
അവധിക്കാലം ആഘോഷമാക്കാൻ ബാണാസുരയിൽ തിരക്ക്
കൽപ്പറ്റ: സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴിലെ ബാണാസുര സാഗർ ഡാമിലെ ഹൈഡൽ ടൂറിസം പദ്ധതിയിൽ വരുമാനം വർദ്ധിച്ചു. വേനലവധിയിൽ ബാണാസുര സാഗർ ഡാമിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നു. ഈ വേനലിൽ ഇടക്കിടെ മഴ ലഭിച്ചതിനാൽ ചൂട് കനക്കാത്തതിനാൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഇതിൽ ഭൂരിഭാഗം പേരും ബാണാസുര അണക്കെട്ട് സന്ദർശിച്ചാണ് മടങ്ങുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ 36000 ത്തിലധികം സന്ദർശകരും മാർച്ചിൽ 32311 പേരും ഇവിടെയെത്തി. ഈ രണ്ട് മാസങ്ങളിലായി 6208751 രൂപയുടെ വരുമാനമുണ്ടായി. ഏപ്രിൽ മാസം മാത്രം 70409 സന്ദർശകർ ബാണാസുരയിൽ എത്തിയതിനാൽ 521 4182 രൂപ വരുമാനം ലഭിച്ചു.
മെയ്ദിനം മുതൽ വീണ്ടും സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. സിപ് ലൈൻ ഉൾപ്പടെ സാഹസിക ടൂറിസം പദ്ധതികൾ ആരംഭിച്ചതാണ് സംസ്ഥാനത്തെ പ്രധാന ഹൈഡൽ ടൂറിസം പദ്ധതിയായ ബാണാസുരയിൽ ആളുകളെ ആകർഷിക്കാൻ കാരണം.
ഇതിന് പുറമെ കയാക്കിംങ്ങ്, കുട്ട വഞ്ചി, സ്പീഡ് ബോട്ട്, വാട്ടർ സോർബിങ്ങ് കുട്ടികൾക്കുള്ള പെഡൽ ബോട്ട് ,കുതിര സവാരി എന്നിവയും സഞ്ചാരികൾക്കിഷ്ടമാകുന്നു. മുൻ മാസങ്ങളെ അപേക്ഷിച്ച് വേനലവധിക്കാലത്താണ് എല്ലാവർഷവും ബാണാസുരയിൽ തിരക്ക് വർദ്ധിക്കാറ്. ഇത്തവണ വയനാട്ടിലെ മറ്റ് ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ബാണാസുര കാണാൻ കൂടുതൽ പേരെത്തുകയാണന്ന് കെ.എസ്. ഇ .ബി. അധികൃതർ പറഞ്ഞു. ഏറെ സഞ്ചാര സൗഹൃദമായതും യാത്രാമാർഗ്ഗങ്ങൾ എളുപ്പമായതും അനുകൂല ഘടകങ്ങളാണ്.
Leave a Reply