അഞ്ച് വർഷമായി ജീവിതം വഴിമുട്ടിയ മണിയും കുടുംബവും വീടിനായി കാത്തിരിക്കുന്നു.
മാനന്തവാടി:
അഞ്ച് വർഷമായി ജീവിതം വഴിമുട്ടിയ മണിയും കുടുംബവും വീടിനായി കാത്തിരിക്കുന്നു.
ആദിവാസി ഉന്നമനത്തിനായി കോടികൾ ചിലവഴിക്കുമ്പോഴാണ് ഈ കാത്തിരിപ്പ്.
ബസ് അപകടത്തിൽ പരിക്കുപറ്റി ഇരുകാലുകളും തകർന്ന ആദിവാസി യുവാവിന്റെ ജീവിതം ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ്. . മാനന്തവാടി കോൺവെന്റ് കുന്ന് കോളനിയിലെ മണിയും കുംടുംബവുമാണ് വീടെന്ന സ്വപ്നവുമായി കൂരയ്ക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നത്. കാലുകൾ തകർന്നെങ്കിലും ഊന്നുവടിയിൽ ലോട്ടറി വിൽപ്പന നടത്തിവന്ന മണിക്ക് കാലുകളുകളുടെ വിറയൽ കൂടുതലയാതിനാൽ ലോട്ടറി വിൽപ്പനയും നിർത്തേണ്ടി വന്നു. ഇതോടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങുകയാണ്. .
2014ൽ മാനന്തവാടി ബസ് സ്റ്റാന്റിൽ ലോട്ടറി വിൽപ്പനക്കിടെ കെ.എസ്.ആർ.ടി.സി.ബസ്സ് മണിയുടെ ദേഹത്തു കൂടി കയറിയിറങ്ങിയതോടെ ജീവിതത്തിന്റെ പകുതി അവസാനിച്ചു.ചികിത്സയെ തുടർന്ന് ഊന്നുവടിയുടെ സഹായത്തോടെ ലോട്ടറി വിൽപ്പന തുടർന്നു. ഇപ്പോഴാകട്ടെ ഇരുകാലുകളുടെയും വിറയൽ കൂടിയതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥ.മണി താമസിക്കുന്ന കൂരക്ക് രേഖയില്ലാത്തതിനാൽ വീട് വെക്കാനും പറ്റാത്ത അവസ്ഥ. എന്നാൽ മണിയുടെ അവസ്ഥ മനസിലാക്കിയെങ്കിലും ഒരു വീട് നൽകാൻ അധികൃതർ തയ്യാറുമല്ല.ഫലത്തിൽ മണിയും കുടുംബവും വീടെന്ന സ്വപ്നവും ബാക്കിയാക്കി
കൂരക്കുള്ളിൽ നരകയാതനയോടെ ജീവിതം തള്ളിനീക്കുകയാണ്.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് മണിയുടെ കുടുംബം മണിയും മകൾ രേണുകയും നല്ല പാട്ടുകാരുമാണ് .
9-ാം ക്ലാസ്സിൽ പഠിക്കുന്ന രേണുകയെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ആരെങ്കിലും മുന്നോട്ട് വന്നാൽ രേണുക നല്ലൊരു പാട്ടുകാരിയായി മാറുകയും ചെയ്യും. കുടുംബത്തിന്റെ ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് അധികൃതർ മുൻകൈ എടുത്ത് മണിക്ക് വീട് വെച്ച് നൽകിയാൽ മണിയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയും ചെയ്യും.
Leave a Reply