വയനാട് മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ; കോൺഗ്രസ് പ്രക്ഷോഭം മെയ് 29 ന്
മാനന്തവാടി: ജില്ലാ ആശുപത്രി ബോഡിൽ മാത്രം മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് നാല് വർഷമായിട്ടും മെഡിക്കൽ കോളേജ് പ്രവർത്തനം സജ്ജീകരിക്കാൻ ഇടത് സർക്കാരിന് കഴിഞ്ഞില്ല. ആരോഗ്യ മേഖലയിൽ ഉദ്ഘാടന മാമാങ്കവും, ഗീർവാണവും മുഴക്കുകയല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണ്. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി അപ്പ്ഗ്രേഡ് ചെയ്യുകയല്ലാതെ വയനാട് മെഡിക്കൽ കോളേജിൽ കോളേജിൻ്റെ യാതൊരു വിധ പ്രവർത്തനവും നടക്കുന്നില്ല. ജില്ലയ്ക്ക് അകത്തും പുറത്തും കർണ്ണാടകയിൽ നിന്നും രോഗികളുടെ ഏക ആശ്രയമായിരുന്നു ജില്ലാ ആശുപത്രി. മെഡിക്കൽ കോളേജായി അപ്ഗ്രേഡ് ചെയ്തതിന് ശേഷം ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്ക് രോഗത്തിനുസരിച്ച് ചികിൽസ നൽകാൻ കഴിയാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്ന കാഴ്ചയാണ്.
ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പരിശോധന മരുന്നുകൾ പലതും ആശുപത്രി മെഡിക്കൽ സ്റ്റോറിൽ ലഭ്യമല്ല. നാമമാത്രമായ മരുന്നുകളാണ് ലഭിക്കുന്നത്. മരുന്നില്ലാതെ രോഗികൾ പ്രായാസമനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുറത്ത് വലിയ തുക വരുന്ന പല വിധ രക്ത പരിശോധനകളും ഇപ്പോൾ നിലച്ചിരിക്കുകയാണ്. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കന്ന രോഗികളാണ് ഏറെയും മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. സ്കാനിങ്ങുകളെല്ലാം നിലച്ചിരിക്കുകയാണ്. ആവശ്യത്തിന് ടെക്നിഷ്യൻമാരെ നിയമിക്കാതെ ഭീമമായ തുകയുടെ പല വിധ യന്ത്രസാമഗ്രികളും തുരുമ്പെടുക്കുകയാണ്.
കാത്ത് ലാബ് ബിൽഡിംഗ് ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും, ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കുകയും ചെയ്യ്തതാണ്. പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങളൊന്നും മെഡിക്കൽ കോളേജിൽ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ബിൽഡിംഗ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും കാത്ത് ലാബിൽ മതിയായ യന്ത്രസാമഗ്രികൾ ലഭ്യമാക്കി ടെക്നീഷ്യൻമാരെ നിയമിച്ചിട്ടില്ല.
മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മെയ്യ് 29 ന് രാവിലെ 10 മണിക്ക് വയനാട് മെഡിക്കൽ കോളേജിലേക്ക് മാർച്ചും,ധർണ്ണയും നടത്തുമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യ്ത് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. എം.ജി.ബിജു അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. എ.പ്രഭാകരൻ മാസ്റ്റർ, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, കമ്മന മോഹനൻ, സിൽവി തോമസ്, എ.എം നിശാന്ത്, എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്ത്യൻ, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply