കള്ളവോട്ടിൽ പ്രതികരിക്കാൻ മുഖ്യ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് മുല്ലപ്പള്ളി: സി.പി.എം. ഗുണ്ടകളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു.
കള്ളവോട്ടിൽ പ്രതികരിക്കാൻ മുഖ്യ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് മുല്ലപ്പള്ളി
കൽപ്പറ്റ: കള്ളവോട്ടിൽ പ്രതികരിക്കാൻ മുഖ്യ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലും കാസര്‍ഗോഡും വ്യാപകമായി നടന്ന കള്ളവോട്ടിന്റെയും ആള്‍മാറാട്ടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിക്കുന്നില്ല. പതിറ്റാണ്ടുകളായി മലബാറില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കു നേതൃത്വം നല്‍കുന്നതു പിണറായിയും കോടിയേരിയും ഇവര്‍ക്കും ഇടതും വലതും നില്‍ക്കുന്ന സിപിഎം നേതാക്കളുമാണ്.
കേരളത്തില്‍ വ്യാപകമായി തെരഞ്ഞെടുപ്പു അട്ടിമറിക്കാനും ജനാധിപത്യ സംവിധാനം താറുമാറാക്കാനും സിപിഎം ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് നടത്തിയത്. ഐക്യ ജനാധിപത്യ മുന്നണിക്കു ലഭിക്കേണ്ട അനേകം വോട്ടുകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍നിന്നു ഒഴിവായത് ഇതിനുദാഹരണമാണ്. വയനാട് മണ്ഡലത്തിലും ആയിരക്കണക്കിനു വോട്ടുകള്‍ പട്ടികയ്ക്കു പുറത്തായി. കൂടുതല്‍ ഒഴിവായത് ക്രിസ്ത്യന്‍, മുസ്‌ലിം മത വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരാണ്. കരടു പട്ടികയിലെ പേരുകള്‍ കൂട്ടത്തോടെ വെട്ടിയതിനു കാരണം സര്‍ക്കാര്‍ വിശദീകരിക്കണം. സ്വതന്ത്രമായി പൗരാവകാശം വിനിയോഗിക്കാന്‍ കഴിയാതെവരുമ്പോള്‍ ജനാധിപത്യം ധ്വംസിക്കപ്പെടുകയാണ്.
പ്രശ്‌നബൂത്തുകളില്‍ സ്ഥാപിച്ച സിസിടിവി കാമറ-വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാകണം. പരിശോധന ഉണ്ടായാല്‍ മലബാറില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നിറഞ്ഞതായിരുന്നുവെന്നു ബോധ്യപ്പെടും. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം ആവര്‍ത്തിക്കാതിരിക്കുന്നതിനു കമ്മീഷന്‍ നടപടിയെടുക്കണം. ശുദ്ധ രാഷ്ട്രീയമാണ് ഇവിടെ ഇല്ലാതെ പോകുന്നത്. രാഷ്ടീയത്തെ മലീമസമാക്കിയതു സി.പി.എമ്മാണ്. കള്ളവോട്ട് രാഷ്ടീയത്തിന്റെ ഇരയാണ് താന്‍. മുന്‍പ് കണ്ണൂരില്‍ മത്സരിച്ച വേളയിയില്‍ വലിയ തോതിലുള്ള കള്ളവോട്ടും അട്ടിമറിയുമാണ് നടന്നത്. ഗുണ്ടകളെ ഉപയോഗപ്പെടുത്തിയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎം അട്ടിമറി നടത്തുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
കണ്ണൂരിലും കാസര്‍ഗോഡും കോഴിക്കോടും അക്രമരാഷ്ടീയം അരങ്ങുതകര്‍ക്കുകയാണ്. ഇതിന് മുഖ്യമന്ത്രി സമാധാനം പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മറ്റ് കെ.പി.സി.സി. ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Leave a Reply