കൽപ്പറ്റയിലെ വയനാട് ഫ്ലവർഷോ ഞായറാഴ്ച സമാപിക്കും
കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് മൈതാനത്ത് കഴിഞ്ഞ 22 മുതൽ നടന്നു വരുന്ന വയനാട് ഫ്ലവർ ഷോ ഞായറാഴ്ച സമാപിക്കും ..മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്രമീകരണങ്ങൾ ചെയ്തതിനാൽ ആദ്യത്തെ പത്ത് ദിവസത്തിനുള്ളിൽ തന്നെ അര ലക്ഷത്തിലധികം പേർ ഫ്ലവർ ഷോ സന്ദർശിച്ചു.
അഞ്ചര ഏക്കറിൽ നടക്കുന്ന ഫ്ലവർഷോയിൽ വിവിധങ്ങളായ ഒരു ലക്ഷത്തിലധികം ചെടികളുടെ പ്രദർശനമാണ് ഉള്ളത്.. അമ്പലവയൽ, സുൽത്താൻബത്തേരി, കാക്കവയൽ, ഗുണ്ടൽപ്പേട്ട, ബാംഗ്ലൂർ, ബോംബെ, പൂനൈ എന്നിവിടങ്ങളിലെ നഴ്സറികളിൽ നിന്നും ചെടികൾ കൊണ്ടുവന്നാണ് മനോഹരമായ ഉദ്യാനം ഒരുക്കിയത്. ബൈപ്പാസ് മൈതാനത്ത് തന്നെ കൃഷിചെയ്ത ചെടികളും സന്ദർശകരെ ആകർഷിച്ചു.. ഡാലിയ, സീനിയ, ജമന്തി, സൊലൂഷ്യ, മേരിവൾഡ്, കാന തുടങ്ങിയവയാണ് മൈതാനത്തെ നഴ്സറിയിൽ തന്നെ നട്ടുവളർത്തിയത്. പ്രദർശനത്തിൽ 60 ഇനം വ്യത്യസ്ത പൂക്കളാണ് കൗതുക കാഴ്ചയായിട്ടുള്ളത്..
ഫ്ലവർഷോയ്ക്ക് ഒപ്പം വിവിധ കൃഷികളുടെ പ്രദർശനവും ഇത്തവണത്തെ പ്രത്യേകതയാണ്. വെളുത്തുള്ളി, ചെറിയ ഉള്ളി, സവോള, ബീറ്റ്റൂട്ട്, കാരറ്റ്, ക്യാപ്സികം തുടങ്ങിയവയാണ് മൈതാനത്ത് കൃഷിചെയ്ത വിളകൾ. അന്യസംസ്ഥാനങ്ങളിൽ കൃഷിചെയ്യുന്ന ഇത്തരം വിളകൾ നമ്മുടെ നാട്ടിലും കൃഷിചെയ്യാൻ സാധിക്കുമെന്ന് ജനങ്ങളെ അറിയിക്കാൻ കൂടിയാണ് കാർഷിക വിളകളുടെ പ്രദർശനം കൂടെ നടത്തിയത് പ്രധാന സംഘാടകരിലൊരാളായ സിബി പറഞ്ഞു.. വിവിധയിനം പച്ചക്കറികൾ, ഫലവർഗങ്ങൾ,പൂച്ചെടികൾ തുടങ്ങിയവയുടെ തൈകളുടെയും വിത്തുകളുടെയും പ്രദർശനവും, വിൽപ്പനയും ഇവിടെയുണ്ട്.. ഇതിനായി 10 സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. ഫ്ലവർഷോയ്ക്ക് എത്തുന്നവർക്ക് ആസ്വദിക്കാനായി വിവിധ വിനോദപരിപാടികളും ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാദഗംഗ സംഘത്തിന്റെ കലാവിരുന്നും സമാപന ദിവസമായ ഞായറാഴ്ച നന്തുണ്ണി കലാ സംഘത്തിന്റെ കലാ പരിപാടികളും ഉണ്ടാകും.
കുട്ടികൾക്കായി പൊളാരിസ് ജീപ്പ് സവാരി, വാട്ടർ ബോൾ തുടങ്ങിയവയാണ് ഒരുക്കിയത്.. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിമുതൽ സ്റ്റേജ്ഷോകൾ, വൈകുന്നേരം അഞ്ച് മണിമുതൽ കാർഷിക ക്വിസ് മത്സരം എന്നിവയും ഉണ്ട്.. ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് നൽകി വരുന്നുണ്ട്.. കൂടാതെ ഇരുചക്രവാഹനങ്ങളുടേയും. നാല് ചക്ര വാഹനങ്ങളുടെയും പ്രദർശനവും ഉണ്ട്.
Leave a Reply