പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത: വ്യാപാരികളുടെ നേതൃത്വത്തിൽ നാളെ കൺവെൻഷൻ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ ഉച്ചക്ക് രണ്ടിന് യോഗം ചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുരമിറങ്ങാതെ വയനാട്ടില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തുന്നതിനുള്ള റോഡ് മാര്‍ഗമാണ് ഈ ബദല്‍ പാത. ഇതിനാവശ്യമുള്ള വനത്തിന് പകരമായി 54 ഏക്കര്‍ സ്ഥലം സര്‍ക്കാരിന് വര്‍ഷങ്ങള്‍ക്ക മുന്‍പ് കൈമാറിയതാണ്.എന്നാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ദ്രാലയത്തിന്റെ അനുമതിയില്ലാത്തതിനാല്‍ ഈ പാത യാഥാര്‍ഥ്യമായിട്ടില്ല.
വയനാടന്‍ ചുരത്തിന്റെ നിലവിലെ അവസ്ഥകാരണം മിക്കദിവസങ്ങളിലും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്നതും രോഗികളുമായിപ്പോകുന്ന ആംബുലന്‍സുകളും ഈ കുരുക്കില്‍പ്പെടുന്നതും പതിവാണ്. ഇതിന് പരിഹാരമായാണ് ബദല്‍പാത എന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉയര്‍ന്നത്. ഇതിന്റെ ഫലമായി 1994ല്‍ റോഡ് പണി ആരംഭിക്കുകയും 27 കിലോമീറ്റര്‍ ദൂരത്തില്‍ പകുതി പണിയും പ്രധാന പാലം പൂര്‍ത്തിയാക്കുകയും ചെയ്തു. ബദല്‍പാത എന്ന ആവശ്യം നേടിയെടുക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഇന്ന് യോഗം നടത്തുന്നത്. ഇതിലൂടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ബദല്‍ പാത എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് പ്രസിഡന്റ് പി.കെ. ദേവസ്യ, ജനറല്‍ സെക്രട്ടറി കെ.പി. നൂറുദ്ദീന്‍, പി.കെ. ഹാരിസ്, പി.സി. മോയി എന്നിവര്‍ പറഞ്ഞു.
Leave a Reply