വയനാട് വിടുമ്പോഴും കലക്ടർ സുഹാസിന് കുട്ടികളെ പിരിയാൻ തോന്നുന്നില്ല.
കൽപ്പറ്റ: സ്ഥലം മാറ്റി കിട്ടി വയനാട് വിടമ്പോഴും ജില്ലാ കലക്ടർ എസ്. സുഹാസിന് വയനാട്ടിലെ കുട്ടികളെ പിരിയാൻ മനസ്സ് വരുന്നില്ല. കലക്ടറായി വയനാട്ടിലെത്തിയത് മുതൽ ജില്ലയുടെ ഏത് ഭാഗത്ത് പോയാലും കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടാനാണ് അദ്ദേഹത്തിനേറെയിഷ്ടം. പലരായി സംഘടിപ്പിക്കുന്ന പരിപാടികൾ കൂടാതെ കലക്ടർ സുഹാസ് സ്വന്തമായി മുൻകൈ എടുത്തും കുട്ടികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ കാലങ്ങളിൽ നിരവധി പരിപാടികൾ നടത്തിയിരുന്നു.
അവധി ദിവസങ്ങളിൽ ആദിവാസി കോളനികളിലെത്തി കോളനികരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയും അവരുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടും സമയം ചിലവഴിച്ചിരുന്ന അദ്ദേഹം ആദിവാസി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചും മറ്റ് കായിക വിനോദങ്ങളിൽ ഏർപ്പെട്ടും അവർക്ക് പ്രിയങ്കരനായി.
ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വനഗ്രാമമായ വടക്കനാട് സ്കൂളിൽ ഒരു ദിവസം മുഴുവൻ കുട്ടികളോടൊപ്പം ചിലവിട്ട കലക്ടർ സുഹാസ് ഉച്ചക്ക് അവരോടൊപ്പമിരുന്നാണ് ഭക്ഷണവും കഴിച്ചത്.
എസ്.എസ്. എ നടപ്പിലാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് യജ്ഞത്തിന്റെ ഭാഗമായി ആദിവാസി കുട്ടികൾക്ക് മത്സരം സംഘടിപ്പിച്ച് അവരിൽ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്ത് കലക്ടർക്കൊപ്പം ഒരു ദിവസം എന്ന പരിപാടിയുടെ ഭാഗമായി ഒരു ദിവസത്തെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വ്യക്തിപരമായ കാര്യങ്ങളിലും അവരെയും കൂടെക്കൂട്ടി.
ആലപ്പുഴ കലക്ടറായി സ്ഥലം മാറി പോകുന്ന അദ്ദേഹം വയനാട് വിടുന്നതിന് മുമ്പ് അവസാനമായി പങ്കെടുക്കുന്ന ഒദ്യോഗിക ചടങ്ങിലും കുട്ടികളോടൊപ്പമായിരുന്നു കൂടുതൽ സമയവും' .മേപ്പാടിയിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിലാണ് വീണ്ടും അദ്ദേഹം കുട്ടികളുടെ ഇഷ്ടക്കാരനായി മാറിയത്..
Leave a Reply