August 31, 2026

സഹയാത്രികന്റെ ദുരന്തത്തിൽ ആശ്വാസമായ മലയാളി പോലീസുദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ പ്രശംസാ പ്രവാഹം

0
FB_IMG_1529944784555
By ന്യൂസ് വയനാട് ബ്യൂറോ
സഹയാത്രികന്റെ ദുരന്തത്തിൽ ആശ്വാസമായ മലയാളി പോലീസുദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ പ്രശംസാ പ്രവാഹം.വയനാട് മാനന്തവാടി സ്വദേശിയും സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ.യുമായ ജെയിംസ് പാത്തിക്കുന്നേലാണ് ഗ്വാളിയോറിൽ നിന്നുള്ള ട്രെയിൻ യാത്രക്കിടെ മരിച്ച സഹയാത്രികന്റെ കുടുംബത്തിന് ആശ്വാസമായി മാറിയത്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയ തലത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മകൾ സാന്ദ്ര ജെയിംസിന്  കോഴ്സിൽ പ്രവേശനം നേടി മടങ്ങി വരുമ്പോഴാണ് ഇതേ ആവശ്യത്തിന് പോയി മടങ്ങിയ മലയാളി കുടുംബത്തെ പരിചയപ്പെടുന്നത്. അൽപ്പസമയം കഴിഞ്ഞപ്പോൾ സമപ്രായക്കാരനായ സഹയാത്രികൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. തുടർന്നുണ്ടായ സംഭവ വികാസങ്ങളെ ക്കുറിച്ചും ജെയിംസിന്റെ കാരുണ്യത്തെ പറ്റിയും മൃതദേഹം സ്വീകരിക്കാൻ കേരളത്തിൽ നിന്നെത്തിയ മലയാളികൾ ഫെയ്സ് ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ വൈറലലായതും. ജെയിംസിന് അഭിനന്ദന പ്രവാഹമായതും .ഫെയ്സ് ബുക്ക് കുറിപ്പ് ചുവടെ.
നന്മയുടെ നിറകുടം : കേരളാ പോലീസ്‌ ASI ജയിംസ്‌ പി എസ്‌. 
ലക്നൗവിൽ സ്ഥിതി ചെയ്യുന്ന ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ മകൾ ഐശ്വര്യയുടെ പ്രവേശനത്തിനു പോയതായിരുന്നു കണ്ണൂർ, കരുവഞ്ചാൽ സ്വദേശി ബാബു അബ്രഹാം (47 വയസ്സ്‌). അവിടെ തന്നെ തന്റെ മകളുടെ പ്രവേശ കാര്യത്തിനു വന്ന വയനാട്‌ സ്പെഷ്യൽ ബ്രാഞ്ച്‌ എ എസ്‌ ഐ, ജയിംസിനെ പരിചയപ്പെട്ടത്‌ തികച്ചും യാദ്രുഛികം. ലക്നൗവിൽ നിന്നും തിരികെ ഡൽ ഹിയിൽ എത്തിയ ഇവർ ശനിയാഴ്ച രാവിലെ ഡൽ ഹിയിൽ നിന്നും പുറപ്പെട്ട കേരളാ എക്സ്പ്രെസ്സിൽ നാട്ടിലേക്ക്‌ തിരിക്കുന്നു. യാത്രാ മധ്യേ ഗ്വാളിയർ സ്റ്റേഷനിൽ വണ്ടി നിർത്തിയ ഉടൻ അസ്വസ്ഥനായ ബാബു ട്രയിനിന്റെ ബാത്ത്‌ റൂമിൽ കുഴഞ്ഞു വീണ്‌ മരിച്ചു. തുടർന്ന് കൂടെയുണ്ടായിരുന്ന മകൾ പറഞ്ഞതനുസരിച്ച്‌ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയച്ചതിനെ തുടർന്ന് മുൻ മന്ത്രിയും, എം പിയുമായിരുന്ന ശ്രീ കെ സുധാകരൻ ഇടപെട്ട്‌ ജില്ലാ കളക്ടർ വഴി സ്റ്റേഷൻ മാസറ്ററെ ബന്ധപ്പെട്ട്‌ വേണ്ട സഹായങ്ങൾ ചെയ്തു. ഗ്വാളിയറിലെ മലയാളി സമാജം പ്രവർത്തകരും, ഇൻഡോർ രൂപതയിലെ കണ്ണൂർ സ്വദേശി വൈദികൻ ഫാ: ജോളിയും ഇടപെട്ട്‌ പെൺകുട്ടിയുടെ സുരക്ഷക്കും വ്യവസ്ഥയുണ്ടാക്കി. ഇതിനിടെ സ്വന്തം മകളെ ട്രയിനിൽ തനിച്ച്‌ തുടർ യാത്രക്ക്‌ പ്രേരിപ്പിച്ച്‌ ജയിംസ്‌ തന്നിലുള്ള പോലീസ്‌ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വത്തിലേക്ക്‌ തിരിയുന്നു. ഉത്തരവാദിത്വം എന്നതിലുപരി മനുഷ്യത്വം എന്നു പറയുന്നതാവും കൂടുതൽ ശരി. ശ്രീ കെ സുധാകരൻ, പ്രതിപക്ഷനേതാവിനെ ബന്ധപ്പെട്ട്‌ ഗ്വാളിയറിലെ മുതിർന്ന നേതാക്കളും സംഭവ സ്ഥലത്ത്‌ എത്തിച്ചേർന്ന് ഇങ്ക്വ്സ്റ്റ്‌, എംബാം എന്നിവക്കുള്ള സൗകര്യം ചെയ്തു കൊടുത്തു. ഇന്നലെ ഉച്ചക്ക്‌ ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ്‌ ഗ്വാളിയറിൽ നിന്നും തിരിക്കുന്നു. ഒപ്പം ബാബുവിന്റെ മകളും ജയിംസും. യാത്രാ മധ്ഹ്യേ ആംബുലൻസ്‌ കേടായി, വേറെ ആംബുലൻസ്‌ തരപ്പെടുത്തി. ആംബുലൻസിന്റെ മുഴുവൻ ചിലവുകളും വഹിച്ചത്‌ ശ്രീ രമേശ്‌ ചെന്നിത്തലയുടെ സുഹ്രുത്ത്‌ കൂടിയായ ഗ്വാളിയറിലെ കോൺഗ്രസ്സ്‌ നേതാവ്‌. ഇതിനിടെ ശ്രീ കെ സുധാകരന്റെ നിർദ്ദേശാനുസരണം ഞാനും എന്റെ സുഹ്രുത്തുക്കളായ ബിജു മോനിപ്പള്ളിൽ, അജയ്‌ അനന്ത കുമാർ എന്നിവരോടൊന്നിച്ച്‌ ഡൽ ഹി വിമാനത്താവളത്തിലെ കാർഗ്ഗോ സെക്ഷനിൽ എത്തി ആംബുലൻസിനെ കാത്തിരുന്നു. രാത്രി ഒൻപതു മണിയോടെ എത്തിയ ആംബുലൻസിൽ നിന്നും മൃതദേഹം സീകരിച്ച്‌ പുലർച്ചെ അഞ്ചു മണിക്കുള്ള കൊച്ചി വിമാനത്തിൽ അയക്കാനുള്ള എല്ലാ രേഖകളും തയ്യാറാക്കി നൽകി. ഇതിനു സഹായിച്ച എയർ ഇൻഡ്യാ കാർഗോ മാനേജർ ശ്രീ രാജഗോപാൽ എന്നയാളൊടും നന്ദി അറിയിക്കുന്നു. മൃതദേഹം കോണ്ടുപോകുന്നതിനുള്ള തുക ഞങൾ കൊടുക്കാമെന്ന് പറഞ്ഞപ്പോഴും അത്‌ നിരസിച്ച്‌ ജയിംസ്‌ സ്വന്തം കയിൽ നിന്നും പണമടച്ചു. തുടർന്ന് ഫാ ജോളി ബാബുവിന്റെ മകൾക്കും ജയിംസിനുമുള്ള ഡൽ ഹി – കൊച്ചി ടിക്കറ്റുക്കൾ ഏർപ്പാടാക്കി. ഇതിനിട ഞങ്ങളെ സഹായിക്കാനെത്തിയ മാർക്കറ്റിംഗ്‌ ഫെഡ്‌ മാനേജർ ശ്രീ മണിയെയും നന്ദിയോടെ ഓർക്കുന്നു. ഹിന്ദി ഭാഷ അറിയാത്തതിനാൽ ജയിംസിനെ സഹായിക്കാൻ ട്രയിനിൽ നിന്നും യാത്ര മുടക്കി ആംബുലൻസിനൊപ്പം ഡൽ ഹിയിലേക്ക്‌ വന്ന പേരറിയാത്ത തിരുവനന്തപുരം സ്വദേശി ആർമ്മി ജവാനെയും നന്ദിയോടെ സ്മരിക്കുന്നു.  എല്ലാ നടപടികളും പൂർത്തിയാക്കി രാത്രി പന്ത്രണ്ടു മണിക്ക്‌ ജയിംസിനേയും ബാബുവിന്റെ മകൾ ഐശ്വര്യയെയും ന്യൂഡൽ ഹി വിമാനത്താവളത്തിനുള്ളിൽ എത്തിച്ച്‌ യാത്ര പറയുംബോൾ മനസ്സ്‌ പറഞ്ഞു; മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല. ജയിംസിനേപ്പോലെയും ആ ജവാനെപ്പോലെയുമുള്ള മാലാഖമാർ ഇനിയും നമ്മുടെ ഇടയിലുണ്ട്‌. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *