കാട്ടുതീ വിഴുങ്ങി വയനാട് വന്യജീവി സങ്കേതം : വൻ പാരിസ്ഥിതിക ആഘാതം
കാട്ടുതീ വിഴുങ്ങി വയനാട് വന്യജീവി സങ്കേതം : വൻ പാരിസ്ഥിതിക ആഘാതം
സി.വി.ഷിബു.
കൽപ്പറ്റ : കർണാടക – തമിഴ് നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതിക്ക് വൻ ആഘാത മേൽപ്പിച്ച് കാട്ടുതീ പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹെക്ടർ കണക്കിന് നിബിഡ വനങ്ങളും പുൽമേടുകളും അഗ്നിക്കിരയായി. 365 ചതുരശ്ര കിലോമീറ്റർ വരുന്ന വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം അറുപത് ഹെക്ടറിലധികം വനം മൂന്ന് ദിവസം കൊണ്ട് കത്തിനശിച്ചു. വന്യമൃഗങ്ങൾ ചത്തൊടുങ്ങുകയും ഇഴ ജന്തുക്കളും പക്ഷികളും ഉൾപ്പടെ ജീവജാലങ്ങൾക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നോർത്ത് വയനാട് വനം ഡിവിഷനിൽപ്പെട്ട ബാണാസുര മലയിൽ വെള്ളി ,ശനി ദിവസങ്ങളിൽ ഉണ്ടായ തീപിടുത്തത്തിൽ ഹെക്ടർ കണക്കിന് പുൽ മേടുകൾ അടക്കം വൻ തോതിൽ വനനശീകരണമുണ്ടായിട്ടുണ്ട്. വയനാടിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട നിലയിലും കാട്ടുതീ വ്യാപിക്കുന്നുണ്ട്. വനം വകുപ്പ് പൊതു ജനങ്ങളുടെ സഹകരണത്തോടെ തീയണക്കാൻ പരമാവധി ശ്രമം നടത്തി വരികയാണ്. നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ കർണാടക വനത്തിലേക്ക് തീ പടരുമെന്നതാണ് പ്രധാന ഭീഷണി. വിഷയത്തിൽ വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇതിനകം ഇടപ്പെട്ടിട്ടുണ്ട്. മനുഷ്യ നിർമ്മിത കാട്ടുതീ തടയാൻ വനാതിർത്തികളിൽ താമസിക്കുന്നവരെ കൂടി പങ്കാളികളാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ട്രക്കിംഗ് ഉൾപ്പടെയുള്ളവയും നിരോധിച്ചിട്ടുണ്ട്.
Leave a Reply