ക്യാൻസർ രോഗിക്ക് ബാംഗളൂരുവിൽ നിന്ന് മരുന്ന് എത്തിച്ച് പോലീസ്: കരുണക്കും കരുതലിനും നന്ദി അറിയിച്ച് കുടുംബം .
ക്യാൻസർ രോഗിക്ക് ബാംഗളൂരുവിൽ നിന്ന് മരുന്ന് എത്തിച്ച് പോലീസ്: കരുണക്കും കരുതലിനും നന്ദി അറിയിച്ച് കുടുംബം
മാനന്തവാടി : ക്യാൻസർ രോഗിക്ക് മരുന്ന് മുടങ്ങാതിരിക്കാൻ കരുതലുമായി കേരള പോലീസ്. മാനന്തവാടി സ്വദേശിനിയായ 70 കാരിയും ബാങ്ക് ഓഫ് ബറോഡയിലെ മുൻ ജീവനക്കാരിയുമായ ലക്ഷ്മിക്കാണ് പോലീസ് സേനാംഗങ്ങൾ ബംഗ്ലൂരൂവിൽ നിന്ന് മരുന്ന് എത്തിച്ച് നൽകിയത്. മുൻ കൃഷി വകുപ്പ് ഡയറക്ടർ ബാലസുബ്രമണ്യന്റെ ഭാര്യയാണ് ലക്ഷ്മി. കാൻസർ രോഗത്തിന് ബാംഗ്ളൂരൂവിൽ മുമ്പ് ചികിത്സയിലായിരുന്നു. തുടർ ചികിസക്കുള്ള മരുന്ന് ബംഗ്ളൂരുവിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ലോക്ക് ഡൗൺ ദീർഘിച്ചതോടെ മരുന്ന് മുടങ്ങി. ഏക മകൾ ലളിത അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഒറ്റക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികൾക്ക് മരുന്ന് ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലന്ന് വിവരമറിഞ്ഞ് പടിഞ്ഞാറത്തറ സ്റ്റേഷനിലെ എസ്.ഐ. ഇ.കെ. അബൂബക്കറാണ് പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് . പടിഞ്ഞാറത്തറ ഇൻസ്പെക്ടർ പ്രകാശന്റെ നിർദ്ദേശപ്രകാരം കർണാടക പോലീസിലെ ബാംഗളൂരുവിലെ സിറ്റി പോലീസ് ഇൻസ്പെക്ടർ ഗോപാലുമായി ബന്ധപ്പെട്ടു. ദീർഘ നാളായി അബൂബക്കറുമായി സൗഹൃദത്തിലുള്ള ഗോപാൽ സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് മരുന്ന് വാങ്ങി മൈസൂരുവിലെത്തിച്ചു. പിന്നീട് ഡിജിറ്റൽ പേയ്മെന്റിലൂടെ അബൂബക്കർ ഗോപാലിന് പണം നൽകി. അബൂബക്കറിന്റെ മറ്റൊരു സുഹൃത്തായ പോലീസ് ഇൻസ്പെക്ടറാണ് മൈസൂരുവിൽ നിന്ന് മാനന്തവാടിയിലെത്തിച്ച് കേരള പോലീസിന് കൈമാറിയത്.
എന്തായാലും കൃത്യസമയത്ത് മരുന്ന് ലഭ്യമാക്കിയതിൽ പോലീസിന്റെ കരുണക്കും കരുതലിനും നന്ദി പറയുകയാണ് സുബ്രമണ്യനും ലക്ഷ്മിയും.
Leave a Reply