വിശ്രമമുറി അഴിമതി: ജില്ലാ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്‌കരിച്ച് എൽഡിഎഫ്
കൽപ്പറ്റ: വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമമുറി നിർമിക്കുന്ന പദ്ധതിയിലെ അഴിമതി ചർച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങൾ ബോർഡ് യോഗം ബഹിഷ്‌കരിച്ചു. വെള്ളി പകൽ 2.30ന് ചേർന്ന യോഗം ബഹിഷ്‌കരിച്ച അംഗങ്ങൾ പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി.
വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽതന്നെ അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം ഭരണസമിതി അജൻഡവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സുരേഷ് താളൂർ പ്രസിഡന്റ് സംഷാദ് മരയ്‌ക്കാറിനും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. എന്നാൽ ബോർഡ് യോഗത്തിന്റെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയില്ല. യോഗം ആരംഭിച്ച ഉടൻ സുരേഷ് താളൂർ ഇത് ചോദ്യം ചെയ്‌തു. അഴിമതി സംബന്ധിച്ച് ജില്ലാപഞ്ചായത്ത് അന്വേഷണം പ്രഖ്യാപിക്കുക, ഗുണമേന്മയില്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ച് പ്രവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുക, പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും യുഡി ക്ലാർക്കിനുമെതിരെ നടപടിയെടുക്കുക, അഴിമതി നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ–-വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനും രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങളും എൽഡിഎഫ് ഉന്നയിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കാനും വിഷയം ചർച്ചചെയ്യാനും പ്രസിഡന്റ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗങ്ങൾ ബോർഡ് യോഗത്തിൽനിന്ന് ഇറങ്ങിപോയത്. ജില്ലാ പഞ്ചായത്ത് എക്‌സ് ഒഫീഷ്യോ അംഗമായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹവും ഇറങ്ങിപോയി.
30 ദിവസത്തിന്റെ ഇടവേളയിൽ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി ചേരണമെന്നതാണ് പഞ്ചായത്ത് രാജ് ആക്ട്. മാർച്ച് 22ന് ആയിരുന്നു അവസാനത്തെ യോഗം. 37 ദിവസത്തിന് ശേഷമാണ് ബോർഡ് യോഗം ചേർന്നത്. രണ്ട് മണിക്ക് വിളിച്ച യോഗത്തിന് പ്രസിഡന്റ് എത്തിയത് 2.30ന് ആണെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.അഴിമതി സംബന്ധിച്ച് പ്രാഥമീകാന്വേഷണം നടത്തിയ വിജിലൻസ് ഡിവൈഎസ്‌പി
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് വിശദ അന്വേഷണം നടത്തണമെന്ന റിപ്പോർട്ടാണ് ഡയറക്ടർക്ക് നൽകിയിട്ടുള്ളത്. സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ ഗുരുതരക്രമക്കേടുകളാണ് കണ്ടെത്തിയത്.പെൺകുട്ടികൾക്ക് ആർത്തവകാലത്ത് ഉപയോഗിക്കുന്നതിന് ജില്ലയിലെ 19 വിദ്യാലയങ്ങളിൽ വിശ്രമമുറി നിർമിക്കുന്ന പദ്ധതിയിലാണ് അഴിമതി ആരോപണം ഉയർന്നത്. 40 ശതമാനംപോലും പ്രവൃത്തി പൂർത്തിയാക്കാതെ മുഴുവൻ തുകയും കരാർ ഏജൻസിക്ക് കൈമാറി.
Leave a Reply