ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സ്റ്റേഡിയം നാശത്തിന്റെ വക്കിൽ
ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സ്റ്റേഡിയം നാശത്തിന്റെ വക്കിൽ
വാളാട് എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം നശിക്കുന്നു. നാലായിരത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എല്ലാവിധ സജ്ജീകരണങ്ങളോടെ മൂന്ന് വർഷം മുമ്പ് സർക്കാർ നിർമിച്ച സ്റ്റേഡിയമാണ് നാശത്തിെൻറ വക്കിലുള്ളത്. നോക്കുകുത്തിയായി മാറിയ സ്റ്റേഡിയം സ്കൂളിന് ബാധ്യതയാകുകയാണ്.
നിലം കോൺക്രീറ്റ് ചെയ്ത് കളിക്കാനുള്ള എല്ലാ സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു. വലിയ വൈദ്യുത വിളക്കുകളും സ്ഥാപിച്ചു. കൂടാതെ, വലകളും കമ്പികളും ഉപയോഗിച്ച് സ്‌റ്റേഡിയം സുരക്ഷിതവും മനോഹരവുമാക്കി. 25 ലക്ഷം രൂപയാണ് സ്റ്റേഡിയത്തിന്റെ നിർമാണ ചെലവ്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രമെ സ്റ്റേഡിയം വിദ്യാർഥികൾക്ക് ഉപയോഗിക്കാനായുള്ളൂ. കൃത്യമായി പരിപാലിക്കാതെ വന്നതോടെ, സ്റ്റേഡിയത്തിന്റെ ഓരോ ഭാഗങ്ങളായി നശിക്കാൻ തുടങ്ങി. കമ്പികൾ മുഴുവൻ തുരുമ്പെടുത്തു. കോൺക്രീറ്റ് മിക്കതും പൊട്ടി പൊളിഞ്ഞു. വൈദ്യുത വിളക്കുകളും തകരാറിലായി. നന്നാക്കാൻ കഴിയാത്ത വിധത്തിലാണ് ഈ മൾട്ടി പർപ്പസ് സ്റ്റേഡിയം ഇപ്പോഴുള്ളത്.
സ്കൂളിന് ആകെയുള്ള മുറ്റത്താണ് ഈ സ്‌റ്റേഡിയം കെട്ടിപ്പൊക്കിയത്. ഇതുകൊണ്ടു തന്നെ വിദ്യാർഥികളുടെ ഓട്ടം, ചാട്ടം തുടങ്ങിയ കായികപരമായ പരിപാടികൾ നടത്താനുള്ള സ്ഥല സൗകര്യം നേരത്തെ നഷ്ടപ്പെട്ടിരുന്നു. നിർമാണത്തിലെ അപകാതയാണ് സ്റ്റേഡിയം പെട്ടെന്ന് തകരാൻ കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Leave a Reply