നൂറ് സിംഹാസനങ്ങൾ :കാലം ആവശ്യപ്പെടുന്ന കൃതി
മാനന്തവാടി: ജാതിയുടെ പേരിൽ സർവ്വകലാശാല വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയും, ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും കൊല ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത് ചർച്ച ചെയ്യപ്പെടേണ്ട കൃതിയാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന് മാനന്തവാടി ഗവ.കോളജിൽ വെച്ച് നടന്ന പുസ്തക ചർച്ച വിലയിരുത്തി. ജാതിഘടന മുറിച്ചുകടക്കുന്നതിൽ പുരോഗമന പ്രസ്ഥാനങ്ങൾക്ക് പോലും വിജയിക്കാൻ സാധിച്ചിട്ടില്ലെന്നും കറുപ്പിന്റെ രാഷ്ട്രീയവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വേദനകളും ആവിഷ്കരിക്കപ്പെടുന്ന പുസ്തകങ്ങളുടെ പുനർവായന ഇന്നിന്റെ അനിവാര്യതയാണെന്നും പുസ്തകാവതരണം നടത്തിയ പനമരം ഗവ.ടി.ടി.ഐ അധ്യാപകൻ എം.കെ സന്തോഷ് അഭിപ്രായപ്പെട്ടു.
ഭാഷാപരമായി തമിഴ് ഭാഷയുടെ അഴകുള്ള കൃതിയാണ് നൂറ് സിംഹാസനങ്ങൾ.
ജനാധിപത്യം ജാതിയുടെ അടിസ്ഥാനത്തിൽ മാറുന്ന കാലത്ത് പ്രസക്തമായ എഴുത്താണ് ജയമോഹൻ നടത്തിയിട്ടുള്ളതെന്നും അവതാരകൻ പറഞ്ഞു.
പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പഴശ്ശി ഗ്രന്ഥാലയം ചർച്ചാവേദിയുടെയും മാനന്തവാടി ഗവ. കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്.
ഗവ.കോളജ് പ്രിൻസിപ്പൽ പ്രൊഫ. ബീന സദാശിവൻ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ഡെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എം.ഗംഗാധരൻ, എൻ.അനിൽ കുമാർ, ഫിലിപ്പ്, ഗ്രീഷ്മ, രജില, ഖമറുന്നീസ, ആര്യ, അഞ്ജു, ജാൻസി, ആൽബറ്റ്, ക്രിസ്റ്റഫർ ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Leave a Reply