മത സൗഹാർദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി: യാക്കോബായ പളളിയിലെ നേർച്ച ഭക്ഷണത്തിന് അരിയും തേങ്ങയും നൽകി ശിവക്ഷേത്രവും ജുമാ മസ്ജിദും
മാനന്തവാടി ∙ കോതമംഗലം ചെറിയപള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന യൽദോ
മോർ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്ന തൃശ്ശിലേരി മോർ
ബസേലിയോസ് യാക്കോബായ സുറിയാനി പളളി മത സൗഹാർദ്ദത്തിന്റെ പ്രതീകമായി
മാറുന്നു. തൃശ്ശിലേരി ശിവക്ഷേത്രത്തിൽ നിന്നും തൃശ്ശിലേരി ജുമാമസ്ജിദിൽ
നിന്നുമാണ് തിരുശേഷിപ്പ് സ്ഥാപിക്കുന്ന ഒക്ടോബര്‍ മൂന്നിന് നൽകുന്ന
നേർച്ച സദ്യക്കുള്ള ആദ്യ അരിയും തേങ്ങയും നൽകിയത്. മലബാർ ദേവസ്വം ബോർഡ്
മുൻ സ്ഥിരംസമിതി അധ്യക്ഷൻ വി.വി. നാരായണ വാര്യർ, വി.വി. രാമകൃഷ്ണൻ,
ക്ഷേത്രം ജീവനക്കാരൻ സുരേന്ദ്രൻ, മഹല്ല് കമ്മിറ്റി പ്രസിഡിഡന്റ് റഷീദ്
തൃശ്ശിലേരി, തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ എം.കെ. രാധാകൃഷ്ണൻ, എ.കെ.
വിഷ്ണു എന്നിവർ പള്ളിയിലെത്തി അരിയും തേങ്ങയും മലബാർ ഭദ്രാസനാധിപൻ
സഖറിയാസ് മോർ പാളികാർപ്പോസിന് കൈമാറി. കോതമംഗലം ബാവായെ ദേവാലയത്തിലേക്ക്
വഴി കാണിച്ച നായർ കുടുംബത്തെ അനുസ്മരിപ്പിച്ച് തിരുശേഷിപ്പ്
സ്ഥാപിക്കുമ്പോൾ തൂക്കുവിളക്കെടുക്കുന്ന ഉദയകുമാർ കണിവരമൂലക്ക്
മെത്രാപ്പോലീത്ത ഉപഹാരം സമ്മാനിച്ചു. വികാരി ഫാ. ജോർജ് നെടുന്തള്ളി, ഫാ.
ഡോ. ജേക്കബ് മിഖായേൽപുല്യാട്ടേൽ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി,
ഫാ. എൽദൊ അതിരംപുഴ, ഫാ. ഷാൻ എെക്കരക്കുഴി, ഫാ. അതുൽ കുമ്പളംപുഴ,
ട്രസ്റ്റി പി.കെ. സ്കറിയ, മേരി മാത്യു എന്നിവർ നേതൃത്വം നൽകി. മർത്തമറിയം
വനിതാ സമാജംത്തിന്റെ മലബാർ ഭദ്രാസന തല ധ്യാനയോഗവും നടന്നു. പിറവം
രാജാധിരാജാ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് പ്രളയ ദുരിതബാധിതർക്ക് എത്തിച്ച
സാധന സാമഗ്രികൾ ജനപ്രതിനിധികൾ ഏറ്റുവാങ്ങി. ഇന്ന് ഉച്ചക്ക് 1.30ന്
എംജെഎസ്എസ്എ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ അഖില വയനാട് എക്യുമെനിക്കൽ
സുവിശേഷഗാന മത്സരം നടക്കും. പെരുന്നാളിന് തുടക്കം കുറിച്ച് കോതമംഗലം
ചെറിയപള്ളിയിൽ നിന്ന് കൊണ്ടുവന്ന കൊടി മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ
പോളികാർപ്പോസ് മെത്രാപ്പോലീത്ത ഉയർത്തി.
ഒക്ടോബര്‍ മൂന്നിന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പാളികാർപ്പോസ്,
അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം, ഡൽഹി
ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, എന്നീ
മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തിലാണ് തിരുശേഷിപ്പ് സ്ഥാപിക്കുക.
വൈകിട്ട് അഞ്ചിന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ
മെത്രാപ്പോലീത്തമാർക്ക് സ്വീകരണം നൽകും. തുടർന്ന് നിരവധി വാഹനങ്ങളുടെയും
വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി തിരുശേഷിപ്പ്
തൃശിലേരിയിലേക്ക് എഴുന്നള്ളിക്കും. തൃശിലേരിയിൽ പൗരാവലി തിരുശേഷിപ്പിന്
സ്വീകരണം നൽകും. സന്ധ്യാപ്രാർത്ഥനക്ക് ശേഷം തിരുശേഷിപ്പ് പ്രത്യേകം
നിർമ്മിച്ച പേടകത്തിൽ സ്ഥാപിക്കും. തിരുനാൾ ഒക്ടോബര്‍ നാലിന്
സമാപിക്കും.
Leave a Reply