പൊള്ളുന്ന ജീവിത യാഥാർത്ഥ്യത്തിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി ലക്കടി സ്വദേശിനി അഞ്ജു കുര്യൻ.
പൊള്ളുന്ന ജീവിത യാഥാർത്ഥ്യത്തിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി ലക്കടി സ്വദേശിനി അഞ്ജു കുര്യൻ
കൽപ്പറ്റ: : ചിത്രങ്ങൾ സംസാരിക്കാറുണ്ട്. അതും ചിലരുടെ പച്ചയായ ജീവിതത്തെ കുറിച്ച്. പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുകയാണ് ലക്കടി സ്വദേശിനി അഞ്ജു കുര്യൻ. പത്താം തരം പഠിക്കുമ്പോൾ മുതലാണ് അഞ്ചു ചിത്രം വരയ്ക്കാൻ തുടങ്ങിയത്. ഏകദേശം നൂറിൽ പരം ചിത്രങ്ങൾ ഇതിനോടകം വരച്ചുകഴിഞ്ഞു.ആക്രിലിക്, എണ്ണ ചായം, ഗ്ലാസ് പെയിന്റിംഗ്, ജലച്ചായം തുടങ്ങിയവയാണ് പ്രധാന മേഖലകൾ . ക്യാൻവാസും ക്യാൻവാസ് ഷീറ്റിലുമയാണ് ചിത്രങ്ങൾ വരയ്ക്കാറ്. കൂടാതെ കല്ല്, ചിരട്ട, ഞണ്ടിന്റെ പുറംതോട്, ഭിത്തി തുടങ്ങിയവയിലും വരയ്ക്കാറുണ്ട്. എറണാകുളത്തുളള എന്റെ ഭൂമി ആർട്ട് ഗാലറിയിൽ നിന്നാണ് അഞ്ജു ചിത്രം വരയ്ക്കാൻ പഠിച്ചത്. വീട്ടിലോ കുടുംബത്തിലോ മറ്റാർക്കും ചിത്രരചനയിൽ വലിയ കമ്പമില്ലെന്നും അഞ്ചു പറഞ്ഞു.
വയനാട് വൈത്തിരി സ്വദേശി തയ്യിൽ വീട്ടിൽ പരേതനായ കുര്യൻ പൗളി ദമ്പതികളുടെ മകളാണ്. നന്നെ ചെറുപ്പത്തിൽ തന്നെ പിതാവ് കുര്യന്റെ വേർപാടിൽ ഒറ്റപ്പെട്ടു പോയ അഞ്ജുവും കുടുംബവും പിന്നീടുള്ള ജീവിതം എറണാകുളത്ത് കുടുംബവീട്ടിലായിരുന്നു. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാതെ ഞരുങ്ങി ജീവിക്കുന്നതിനിടയിൽ കുടുംബസ്വത്ത് ഭാഗം വച്ച് കിട്ടിയ തുച്ഛമായ തുകയും കൊണ്ട് അഞ്ജുവും കുടുംബവും വീണ്ടും വയനാട്ടിലേയ്ക്ക് തിരിച്ചു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം ഇപ്പോൾ ലക്കടിക്കടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസം. അഞ്ജു വിന്റെ മാതാവിനാകട്ടെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുള്ളതിനാൽ മറ്റ് ജോലികൾക്കൊന്നും പോകാൻ സാധിക്കുന്നില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്ന അഞ്ജുവിന്റെ വരുമാനമാണ് ഏക ജീവിതമാർഗം.
ജീവിതത്തിൽ പ്രതിസന്ധികളേറെയുണ്ടെങ്കിലും ചിത്രം വരയ്ക്കാൻ അഞ്ജു പ്രത്യേക സമയം കണ്ടെത്താറുണ്ട്. മനസിന്റെ നൊമ്പരം ക്യാൻവാസിലേക്ക് പകർത്തുന്നതുകൊണ്ട് അഞ്ജുവിന്റെ ചിത്രങ്ങളെല്ലാം മികച്ച നിലവാരമുള്ളവയാണ് .ഇതിനോടകം ആവശ്യക്കാർക്ക് ഏതാനം ചിത്രങ്ങൾ വരച്ചുകൊടുത്തു. ചിത്രരചന വളരെ ചെലവേറിയതായതു കൊണ്ട് ചെറിയ തുകയ്ക്കാണ് ചിത്രങ്ങൾ വിൽക്കുന്നത്. അഞ്ജുവിന് ക്യാൻവാസ് ബോർഡെഴുതാനും അറിയാം അതിനാൽ രാഷ്ട്രീയ പാർട്ടികളുടെ ഓർഡർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജു കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സിജു വയനാട്
Leave a Reply