പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ വ്യാപക പരാതിയുമായി ജീവനക്കാർ
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിൽ കഴിഞ്ഞ ദിവസമിറങ്ങിയ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തി. സ്ഥലം മാറ്റത്തിൻ്റെ കരടു പട്ടികയിൽ ഉൾപ്പെടുകയും എന്നാൽ അന്തിമ ഉത്തരവിൽ ഒഴിവാക്കപ്പെടുകയും ചെയ്തു എന്ന് ആക്ഷേപിച്ചാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
ജില്ലയിൽ തന്നെ സീനിയറായ സ്ഥലം മാറ്റത്തിന് പ്രഥമ പരിഗണന നൽകപ്പെടേണ്ട ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഉത്തരവ് ഇറങ്ങിയതു മുതൽ വിവാദങ്ങൾ ഉയരുകയും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ വിടുതൽ ചെയ്യുന്നതിലും ജോയിൻ ചെയ്യിപ്പിക്കുന്നതിലും നിയമവിരുദ്ധമായ നടപടി ക്രമങ്ങളാണ് നടന്നിട്ടുള്ളത്. ലീവിലുള്ള ജീവനക്കാരെ നിർബന്ധപൂർവം വിടുതൽ ചെയ്യിക്കുകയും അവരുടെ ജോയിനിംഗ് റിപ്പോർട്ട് കിട്ടാതെ തന്നെ സ്പാർക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരിക്കുകയാണ്. ജീവനക്കാർക്ക് അർഹതപ്പെട്ട ജോയിനിംഗ് ടൈം പോലും അനുവദിക്കാതെ അൺ ഓതറൈസിഡ് അബ്സെൻ്റ് ആക്കി മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിക്കുകയാണ്. ബാഹ്യസമ്മർദ്ദത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം ക്രമവിരുദ്ധ നടപടികൾ ഉണ്ടായിരിക്കുന്നത്.
വകുപ്പിലെ യൂണിയൻ നേതാക്കളെ കുറ്റപ്പെടുത്തുകയാണ് ഇപ്പോൾ സ്ഥലം മാറ്റം ലഭിക്കാത്ത ജീവനക്കാർ. ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ഉത്തരവുകൾ പടച്ചു വിടുന്നതെന്നും അവർ കുറ്റപ്പെടുത്തി. എൻ. ജി.ഒ അസോസിയേഷൻ ഉയർത്തിയ വാദങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പരാതികളെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
Leave a Reply