എച്ച്.ഐ.വി. ബാധിതരെ വഴിയാധാരമാക്കി വിഹാൻ സഹായ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു.
സി.വി.ഷിബു
കൽപ്പറ്റ: എച്ച്.ഐ.വി. ബാധിതരെ വഴിയാധാരമാക്കി വിഹാൻ സഹായ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു.വയനാട് ഉൾപ്പെടെ ഏഴ് ജില്ലകളിലെ വിഹാൻ ഹെൽപ്പ് ഡെസ്കുകളാണ് ഡിസംബർ മുപ്പതോടെ അടച്ചു പൂട്ടുന്നത്.
2006 – മുതലാണ് വയനാട്ടിലെ മാനന്തവാടിയിൽ അടക്കം കേരളം 14 ജില്ലകളിലും വിഹാൻ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചത്. ദേശീയ എയ്ഡ്സ് നിയന്ത്രണ പദ്ധതിയായ നാക്പ് നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് രാജ്യത്തെ 31 സംസ്ഥാനങ്ങളിലും അലയൻസ് ഇന്ത്യയുടെ നേതൃത്വത്തിൽ വിഹാൻ ഹെൽപ് ഡെസ്കുകൾ പ്രവർത്തിച്ചത്. എയ്ഡ്സ് നിയന്ത്രണത്തിനുള്ള ആഗോള ഫണ്ടുകളും സന്നദ്ധ സംഘടനകളുടെ ഫണ്ടും ഇതിൽ ഉപയോഗിച്ചിരുന്നു.
രാജ്യത്താകെ 350 കെയർ ആൻറ് സപ്പോർട്ട് കേന്ദ്രങ്ങളാണ് എച്ച്.ഐ.വി. എയ്ഡ്സ് ബാധിതർക്ക് വേണ്ടി പ്രവർത്തിച്ചത്. ഇതിൽ 14 എണ്ണം കേരളത്തിലായിരുന്നു. മെഡിക്കൽ കോളേജുകളോട് ചേർന്നുള്ളവ ഒഴിച്ച് ഏഴെണ്ണവും ഡിസംബർ 30-ന് അടച്ച് പൂട്ടണമെന്നാണ് നിർദ്ദേശം.
എച്ച്.ഐ.വി. ബാധിതർക്ക് കൗൺസലിംഗ്, ന്യൂട്രീഷ്യൻ കിറ്റ്, മാസത്തിലൊരിക്കൽ സംഗമം, സ്കോളർഷിപ്പ്, കുടുംബശ്രീ അയൽകൂട്ടം, ആരോഗ്യ ഇൻഷൂറൻസ്, ബി.പി.എൽ. കാർഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, മറ്റ് സഹായൺ തുടങ്ങിയവയെല്ലാം ഏകോപിപ്പിച്ചിരുന്നത് ഈ കേന്ദ്രങ്ങൾ വഴിയായിരുന്നു. ഓരോ കേന്ദ്രത്തിലും എച്ച്.ഐ.വി. ബാധിതരിൽ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാരും കൗൺസിലർമാരുമാണ് ഈ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നത്. കേന്ദ്രം നിർത്തലാക്കുന്നതോടെ എച്ച്.ഐ.വി. ബാധിതരുടെ ആശ്രയ കേന്ദ്രം തന്നെയാണ് ഇല്ലാതാകുന്നത്.
വയനാട് ജില്ലയിൽ 283 എച്ച്.ഐ.വി. ബാധിതർ ഉണ്ട്. ഇവരിൽ 142 കുടുംബങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള 182 പേർ ഇപ്പോൾ വഴിയാധാരമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇടപ്പെട്ട് ഈ കേന്ദ്രങ്ങൾ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് എച്ച്.ഐ.വി. ബാധിതരുടെ ആവശ്യം. നിയമ സഹായത്തിനായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയെ സമീപിക്കുമെന്ന് ഇവർ പറഞ്ഞു.
Leave a Reply