പൂഴിത്തോട് ബദല്‍ റോഡ് തടസ്സം – സംസ്ഥാന സർക്കാരും ജനപ്രധിനിധികളും – ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലവര്‍ഷക്കാലത്ത് ചുരത്തില്‍ അനുഭവപ്പെടുന്ന ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഗുരുതരമായ യാത്രാ പ്രശ്നത്തിന് പരിഹാരമാകുന്ന, 23 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഥമ പരിഗണന നല്‍കി 10 കോടി രൂപ മുടക്കി 70 ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാതി വഴിയില്‍ നിലച്ചുപോയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് പ്രധാന തടസ്സം സംസ്ഥാന സർക്കാരും ജനപ്രതിനിധികളുമാണെന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ 24 വര്‍ഷം കല്‍പ്പറ്റയെ പ്രതിനിധീകരിച്ച എം.എല്‍.എമാരും എം.പി.മാരും മാറി മാറി വന്ന സംസ്ഥാന ഗവര്‍മെന്‍റുകളും ഈ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനും കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനും യാതൊരു പ്രവര്‍ത്തനവും നടത്താതിരുന്നതാണ് ഇന്നത്തെ വയനാട്ടുകാരുടെ യാത്രാ ദുരിതത്തിന് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
. വിവരാവകാശ പ്രകാരം ലഭിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടിയില്‍ ഈ റോഡ് സംബധിച്ച യാതൊരു അപേക്ഷയും കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ പക്കല്‍ ഇല്ലെന്നു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിന് യാതൊരു അപേക്ഷയും നല്‍കാതെ കേന്ദ്ര മന്ത്രാലയത്തെ കുറ്റപ്പെടുത്തി തടിയൂരുവാന്‍ ശ്രമിക്കുന്ന സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെയും ജനപ്രതിനിധികളുടെയും നിലപാട് അപഹാസ്യമാണ്. അടുത്ത കാലത്ത് ചുരം റോഡ് നവീകരണത്തിനു 2 ഏക്കര്‍ വനഭൂമി കേന്ദ്ര ഗവര്‍ണമെന്‍റ് സംസ്ഥാന ഗവര്‍ണമെന്‍റ് വിട്ടു കൊടുത്തത് പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്. നിലവിലുള്ള കേന്ദ്ര ഗവര്‍ണമെന്‍റ് ബദല്‍ റോഡ് വിഷയത്തില്‍ അനുകൂല നിലപാടെടുക്കുവാന്‍ സാധ്യയുണ്ടെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ജനുവരിയില്‍ കല്‍പ്പറ്റ എം.എല്‍.എയുടെ നേതൃത്വത്തില്‍ പടിഞ്ഞറത്തറയില്‍ യോഗം ചേര്‍ന്ന് കര്‍മ്മ സമിതിക്ക് രൂപം കൊടുത്തുവെങ്കിലും നാളിതുവരെ ഒരു യോഗം പോലും വിളിച്ചു കൂട്ടിയിട്ടില്ല. ഇത് ഖേദകരമാണ്. ഇനിയെങ്കിലും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ജനപ്രതിനിധികളും ഉള്‍പ്പെടുന്ന കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുവാന്‍ കല്‍പ്പറ്റ എം.എല്‍.എ നേതൃത്വം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എം.ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് എം.ഒ., ടി.പി. കുര്യാക്കോസ്, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, വിന്‍സണ്‍ നെടുംകൊമ്പില്‍, ബിജു അലക്സ്, സജീവന്‍ പി.ജെ., പി.സി.സെബാസ്റ്റ്യന്‍, മോളി സിബി, ട്രീസ മുണ്ടക്കല്‍, സതീഷ് പോള്‍, അനൂപ് തോമസ്, ജിനീഷ് ബാബു, തോമസ് സി.റ്റി., സുനില്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു,
Leave a Reply