വയനാട്ടിൽ അബ്കാരി കേസുകൾ കൂടുന്നു: റെയ്ഡ് കർശനമാക്കി എക്സൈസ്
കല്പറ്റ: അബ്കാരി കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കർണാടക അതിർത്തിയായ വയനാട് ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ നടപടി ശക്തമാക്കി എക്സൈസ് വകുപ്പ്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കിടെയുള്ള ലഹരി കടത്ത് തടയാനായി സ്പെഷ്യൽ ഡ്രൈവ് നടത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്. ഇതിനായി വിവിധ വകുപ്പുകളുടെയും അതിര്ത്തികളിൽ അയല്സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പിന്റെയും സഹായം തേടും. ഒക്ടോബറിലെ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ ചേർ യോഗത്തിലാണ് തീരുമാനം. രൂപം മാറി വരുന്ന ലഹരിവസ്തുക്കള്ക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാൻ മുഴുവൻ സമയ ടോൾ ഫ്രീ നമ്പർ സൗകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്. തോൽപ്പെട്ടി , മുത്തങ്ങ, ബാവലി എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി. തമിഴ്നാടുമായി അതിര്ത്തി പങ്കിടുന്ന ഇവിടങ്ങളില് സ്ഥിരമായി ചെക്ക് പോസ്റ്റുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്ക്വാഡുകള് സജീവമാണ്. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുജന പരാതിപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
ഒക്ടോബറിൽ 256 റെയ്ഡുകൾ
ലഹരിക്കടത്ത് തടയുന്നതിനായി എക്സസൈസ് വകുപ്പ് കഴിഞ്ഞ ഒക്ടോബർമാസം ജില്ലയിൽ 256 റെയ്ഡുകൾ നടത്തി. . 42 അബ്കാരി കേസുകളും 37 എൻ.ഡി.പി.എസ്. കേസുകളും 234 കോട്പാ കേസുകളും രജിസ്റ്റർ ചെയ്തു. കോട്പാ കേസിൽ 42,700 രൂപ പിഴയിടാക്കി. നാല് മെഡിക്കൽ ഷോപ്പുകളും 44 വിദേശ മദ്യശാലകളും 369 കളളുഷാപ്പുകളും പരിശോധിച്ചു വിവിധ കേസുകളിലായി രണ്ട് ഓട്ടോറിക്ഷകളും രണ്ട് സ്കൂട്ടുറും ഒരു ബൈക്കും പിടിച്ചെടുത്തു. വിവിധ ചെക്കു പോസ്റ്റുകളിൽ പതിമൂന്നായിരത്തോളം വാഹനങ്ങളും പരിശോധിച്ചു. വിവിധയിടങ്ങളിലെ പരിശോധനകളിലായി 8 ലിറ്റർ കേരള നിര്മ്മിത വിദേശ മദ്യവും 35 ലിറ്റർ കര്ണ്ണാടക നിർമ്മിത വിദേശ മദ്യവും 11 ലിറ്റർ തമിഴ്നാട് നിര്മ്മിത വിദേശ മദ്യവും 2.716 കിലോഗ്രാം പുകയില ഉല്പന്നങ്ങളും 7.25 കിലോഗ്രാം പാന്മസാലയും 168 സ്പാസ്മോ പ്രോക്സിവോൺ ഗുളികകളും പിടിച്ചെടുത്തു. 144 കോളനികളിൽ സന്ദർശിച്ചു 47 കുട്ടികളെ ജനമൈത്രി എക്സൈസിന്റെ നേതൃത്വത്തിൽ തിരികെ സ്കൂളിൽ തിരികെ എത്തിച്ചു. എക്സൈസ് അധികൃതർ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്ന് കോളനികളിലും സ്കൂളുകളിലുമായി 65 ബോധവത്കരണ പരിപാടികളും ഇതിനോടകം സംഘടിപ്പിച്ചതായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു..
Leave a Reply