വീട് ജപ്തി ചെയ്തതിനെതിരെ ബേങ്ക് ജപ്തി ചെയ്ത് കർഷകരുടെ പ്രതിഷേധം
സി.വി.ഷിബു.
കൽപ്പറ്റ:
വീട് ജപ്തി ചെയ്തതിനെതിരെ
ബേങ്ക് ജപ്തി ചെയ്ത് കർഷകരുടെ പ്രതിഷേധം.
വയനാട് അഞ്ചുകുന്നിൽ വായ്പ കുടിശ്ശികയായതിന് പുത്തൻവീട്ടിൽ പ്രമോദിന്റെ വീടും പുരയിടവും ജപ്തി ചെയ്തതിൽ പ്രതിഷേധിച്ചാണ് കർഷക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കർഷകർ ബാങ്ക് ഓഫ് ഇന്ത്യയുടെ കൽപ്പറ്റ ബ്രാഞ്ച് പ്രതീകാത്മകമായി ജപ്തി ചെയ്തത്. ഇന്ന് രാവിലെയാണ് ബാങ്ക് തുറന്നപ്പോൾ എത്തിയ പ്രവർത്തകർ ജീവനക്കാരെ പുറത്താക്കിയ ശേഷം ബാങ്ക് താഴിട്ട് പൂട്ടിയത്.
ഇന്നലെ അഡ്വ.ജോഷി സിറിയക്കിന്റെ നേതൃത്വത്തിൽ കർഷക കോൺഗ്രസ് നേതാക്കൾ ജപ്തിക്കിരയായ പ്രമോദിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. 2015-ൽ ചെറുകിട വ്യവസായം ആരംഭിക്കുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ കൽപ്പറ്റ ബ്രാഞ്ചിൽ നിന്ന് 15 ലക്ഷം രൂപ പ്രമോദ് വായ്പയെടുത്തിരുന്നു. പല തവണയായി അഞ്ച് ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. വായ്പ കുടിശ്ശികയായതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് കോടതി നിയോഗിച്ച കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് പ്രമോദിന്റെ വീടും 60 സെന്റ് പുരയിടവും ജപ്തി ചെയ്തത്. വൈകുന്നേരം ഹരിത സേന പ്രവർത്തകർ എത്തി വീട് തിരിച്ച് പിടിച്ച് പൂട്ട് തുറന്ന് പ്രമോദിനെയും കുടുംബത്തെയും ആ വീട്ടിൽ തന്നെ താമസിപ്പിച്ചു. ഇന്ന് ഹരിത സേനയും ഫാർമേഴ്സ് റിലീഫ് ഫോറവും ചേർന്ന് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാങ്ക് പ്രതീകാത്മകമായി ജപ്തി ചെയ്തത്. രണ്ട് സംഭവങ്ങളിലും ബാങ്കിന്റെ പരാതിയിൽ പോലീസ് കേസ് എടുക്കാനാണ് സാധ്യത. .
Leave a Reply