വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്: പത്ത് വർഷത്തിന് ശേഷം പ്രതി പിടിയിൽ
മാനന്തവാടി – വ്യാജരേഖ ചമച്ച് ഭൂമി വിൽപ്പന തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പത്തനംതിട്ട കെ.എസ്.ഇ.ബി.ക്ക് സമീപം ആലിപ്പിള്ള വീട് അബ്ദുൾ ഖാദർ എന്ന അമ്പിളി (55)നെയാണ് മാനന്തവാടി സി.ഐ.പി.കെ.മണിയും സംഘവും ഇയാളുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതിയായ ഇയാളുടെ ഭാര്യ മുൻ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ അജീബ ഇപ്പോഴും ഒളിവിലാണ്.മൂന്നാം പ്രതി ഇവരുടെ ഇടനിലക്കാരനായ സുഹൃത്ത് അബ്ദുൾ റസാഖ് ജാമ്യത്തിൽ കഴിയുകയാണ്. കോട്ടയം ഏറ്റുമാനൂർ കിഴക്കു ഭാഗം പള്ളിക്കാട് സേവി ജോസഫിനെയാണ് പ്രതികൾ 2009 ൽ പറ്റിച്ചത്. പേര്യ വില്ലേജിൽ ഉൾപ്പെട്ട സ്ഥലത്തിന്റെ വ്യാജ മുക്ത്യാറും നികുതി ശീട്ടും നിർമ്മിച്ച് സേവിയിൽ നിന്ന് 52 ലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റി പറ്റിക്കുകയായിരുന്നു. ഉന്നതതലങ്ങളിൽ വലിയ ബന്ധങ്ങൾ ഉണ്ടായിരുന്ന പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി മുങ്ങി നടക്കുകയായിരുന്നു.മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. വയനാട്ടിലെ പോലീസ് സ്റ്റേഷനുകളിലെ ഏറ്റവും പഴകിയ കേസാണിത്.
സി.പി.ഒ.മാരായ മനു അഗസ്റ്റ്യൻ, എം.രമേശ്, കെ.ബിജു എന്നിവരും സി.ഐയുടെ സംഘത്തിലുണ്ടായിരുന്നു.
Leave a Reply