ഇതാണ് സാറേ വികസനം : കണ്ട് പഠിക്കണം എന്റെ നാടിന്റെ കുതിപ്പ്
മാനന്തവാടി:
മുമ്പ് വെള്ളമുണ്ടയിൽ കൃഷി ഭവൻ കെട്ടിടത്തിന് രണ്ടാം നില പണിതു. കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയവർ ഞെട്ടി. രണ്ടാം നിലയിലേക്ക് കയറാൻ കോണിയില്ല. പിന്നെ പ്ലാനും എസ്റ്റിമേറ്റും എല്ലാം ആയി രണ്ട് വർഷം കഴിഞ്ഞു, രണ്ടാം നിലയിലേക്ക് കോണി നിർമ്മിക്കാൻ . ഇപ്പോഴിതാ അതേ നാട്ടിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റോഡ് ടാർ ചെയ്തപ്പോൾ നടുവിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ ടാറിംഗ് പൂര്‍ത്തിയാക്കി. വെള്ളമുണ്ട ടൗണിലാണ് വിചിത്രമായ രീതിയില്‍ അധികൃതരുടെ അനുവാദത്തോടെ റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്.തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെ 9 മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളമുണ്ട ടൗണിലും കള്‍വര്‍ട്ടുകളുടെയും സ്ലാബുകളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം റോഡ് ടാര്‍ ചെയ്തത്.എന്നാല്‍ ഒന്നര മീറ്ററോളം റോഡിലേക്ക് കയറി നില്‍ക്കുന്ന പോസ്റ്റ് മാറ്റാത്തതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ച് ഫണ്ട് വകയിരുത്തിയില്ലെന്നതാണ് മറുപടി.ടൗണിലെ നിരവധി സ്ഥാപനങ്ങളിലേക്ക് വൈദ്യുതി നല്‍കുന്നതും എച്ച് ഡി ലൈന്‍ കടന്നു പോവുന്നതുമായ പോസ്റ്റ് മാറ്റാന്‍ ഉയര്‍ന്ന സാമ്പത്തിക ബാധ്യതയാവുമെന്നതിനാലാണ് പോസ്റ്റ് മാറ്റുന്നതൊഴിവാക്കിയതായി പറയപ്പെടുന്നത്..പകല്‍ സമയങ്ങളില്‍ ടൗണിലെ ആട്ടോസ്റ്റാന്റായി മാറുന്ന റോഡിന്റെ ഈ ഭാഗത്ത് നിന്നും രാത്രിയോടെ വാഹനങ്ങളൊഴിയുമ്പോള്‍ റോഡിന് നടുവിലെ ഇലക്ട്രിക് പോസ്റ്റ് അപകടം വരുത്തിവെക്കും.
Leave a Reply