സ്പ്ലാഷ് മഴ മഹോത്സവം സമാപിച്ചു: അതിഥികൾ നാളെ മടങ്ങും
.സ്പ്ലാഷ് മഴ മഹോത്സവം സമാപിച്ചു: അതിഥികൾ തിങ്കളാഴ്ച മടങ്ങും
കൽപ്പറ്റ: കേരള മൺസൂൺ ടൂറിസത്തെ ലോക പ്രശസ്തമാക്കുന്നതിന് വയനാട്ടിൽ വർഷം തോറും നടത്തി വരുന്ന സ്പ്ലാഷ് മഴ മഹോത്സവം സമാപിച്ചു .രാജ്യത്തിനകത്ത് നിന്നും
പുറത്ത് നിന്നും എത്തിയ അതിഥികൾ തിങ്കളാഴ്ച മടങ്ങും.
കേരള ടൂറിസം ,വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഒമ്പതാം എഡിഷൻ നടത്തിയത്.
വയനാട് ജില്ലാ സ്പോർട്സ് കൗൺസിലുമായി മഡ് ഫുട്ബോൾ, മഡ് വടംവലി, മഡ് കബഡി ,മഡ് വോളിബോൾ തുടങ്ങിയ കായിക മത്സരങ്ങൾ, സൈക്കിൾ റാലി, മാരത്തൺ എന്നിവയും വയനാട് ജീപ്പ് ക്ലബ്ബുമായി ചേർന്ന് മേപ്പാടി അരപ്പറ്റയിൽ ഫൺ ഡ്രൈവും നടത്തി. ജൂൺ 29-നാണ് സ്പ്ലാഷ് ആരംഭിച്ചത്.
വൈത്തിരി വില്ലേജിൽ നടന്ന ബി ടു ബി മീറ്റായിരുന്നു സ്പ്ലാഷിന്റെ ഏറ്റവും പ്രധാന ഇനം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ് ,കേരള ടൂറിസം ഡയറക്ടർ ബാലകിരൺ ,ഉത്തരവാദിത്വ ടൂറിസം മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ കെ. രൂപേഷ് കുമാർ തുടങ്ങി ടൂറിസം രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സ്പ്ലാഷ്. സൗദി അറേബ്യയിൽ നിന്നുള്ള 16 ബ്ലോഗർമാരും ബയർ വിഭാഗത്തിൽ 253 സംരംഭകരും സെല്ലർ വിഭാഗത്തിൽ 106 സംരംഭകരും മഴ മഹോത്സവത്തിൽ പങ്കെടുത്തു. സഞ്ചാരികളെ കൂടാതെ ടൂർ ഓപ്പറേറ്റർമാരും ടൂറിസം കുർഗ് ടൂറിസം അസോസിയേഷൻ പോലുള്ള സംഘടനകളും സ്പ്ലാഷിനെത്തി.
സ്പ്ലാഷ് മഴ മഹോത്സവം ആരംഭിച്ചതിന് ശേഷം വയനാട്ടിലെ മൺസൂൺ ടൂറിസത്തിന് പ്രത്യേകമായ ഉണർവ് കൈവന്നിട്ടുണ്ടന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളായ വാഞ്ചീശ്വരൻ, ജോസ് കൈനടി ,രവീന്ദ്രൻ, സി.പി. ശൈലേഷ്, എം.ജെ.സുനിൽ ,തുടങ്ങിയവർ പറഞ്ഞു. കായിക ഇനങ്ങൾക്ക് പുറമെ സാംസ്കാരിക പരിപാടിയുടെ ഭാഗമായി നടത്തിയ അകം ബാൻഡ് സംഗീത പരിപാടിയും അതിഥികൾക്കുള്ള ഫാം ടൂറും ശ്രദ്ധേയമായി.
കേരളത്തിന്റെയും പ്രത്യേകിച്ച് മലബാറിന്റെയും വയനാടിന്റെയും വിനോദ സഞ്ചാര വികസനത്തിൽ പ്രത്യേക നാഴിക കല്ലായാണ് സ്പ്ലാഷ് 2019 വർണ്ണാഭമായി സമാപിച്ചു .ഇതിന്റെ ഗുണ ഫലങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും സർക്കാരും ടൂറിസം മേഖലയിലെ സംരംഭകരും.
Leave a Reply