പുൽപ്പള്ളിയിൽ സംഘർഷം അഴിച്ച് വിട്ട വൈദികർക്കെതിരെ കേസെടുക്കണം – ബി.ജെ.പി.
പുല്‍പ്പള്ളി: വയനാടിനെ നടുക്കിയ ദാരുണമായ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിൽ സംഘടന പ്രതിഷേധത്തിൽ .
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെ പി മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏക പക്ഷീയമായാണ് പോലീസ് കേസെടുക്കുന്നതെന്നും,ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷം ഉണ്ടായതെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലീസ്, സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമര്‍ശിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും മുഖ്യമന്ത്രി നേരിട്ടെത്തി പരിഹരിക്കേണ്ട വിഷയമാണിതെന്നും, 20 ന് എത്തുന്ന മന്ത്രിമാരുടെ ചര്‍ച്ചകളില്‍ ബിജെപി പങ്കെടുക്കില്ലെന്നും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി തുടരുകയാണ്. പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുല്‍പ്പള്ളിയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നൂറോളം പേര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ആളുകളെ തിരിച്ചറിയുന്നത്.
Leave a Reply