56-ലും വയനാട് ചുരം ഓടിക്കയറാനാണ് ഡ്രൈവർ തോമസിനിഷ്ടം.
മാനന്തവാടി: ∙ ട്രക്ക് ഡ്രൈവറായ ദ്വാരക സ്വദേശി പളളിത്തോട്ടം തോമസിന്
വാഹനമോടിക്കുന്നതിനേക്കാൾ ഇഷ്ടം റോഡിലൂടെ ഒാടുന്നതാണ്. ട്രക്കുകൾ പതിവായി
കുടുങ്ങുന്ന താമരശേരി ചുരം ഇൗ 56 കാരൻ നിർത്താതെ ഒാടിക്കയറിയത് ഇതിനകം
മൂന്ന് തവണയാണ്. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും റോഡിലൂടെ 10
കിലോമീറ്ററെങ്കിലും ഒാടുന്ന തോമസിന്റെ ഒാട്ടം വെറുതെയായിട്ടില്ല.
അടുത്തിടെ കൊച്ചിയിൽ നടന്ന മാരത്തണിൽ 55ന് മുകളിൽ പ്രായമുളളവരുടെ
വിഭാഗത്തിൽ 21 കിലോമീറ്റർ പിന്നിട്ട് സ്വർണം നേടാനും ഇൗ വയനാട്ടുകാരന്
കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിൽ നിന്ന് ട്രോഫി
നടിയതാണ് ജീവിതത്തിലെ സുവർണ നിമിഷമെന്ന് പറയുന്നു തോമസ്. വഞ്ഞോട്
യുപിയിലും വാളാട് ഹൈസ്കൂളിലും പഠിക്കുമ്പോൾ ട്രാക്കിലേക്ക് തിരിഞ്ഞ്
നോക്കാതിരുന്ന തോമസ് അൻപതാത്തെ വയസിലാണ് ഒാട്ടം ആരംഭിച്ചത്. വീട്ടമ്മായായ
ഭാര്യ ലില്ലിയും മക്കളായ അശ്വതിയും അനുവും ആദ്യം ഇതിനെ തമാശയായാണ്
കണ്ടതെങ്കിലും പിന്നീട് മികച്ച പ്രോത്സാഹനമാണ് നൽകിയത്. കാലിക്കറ്റ് മിനി
മാരത്തോൺ, ബംഗളൂരു മാരത്തോൺ, കേരളാ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ്
എന്നിവിടങ്ങളിലും വിജയം കൊയ്യാൻ തോമസിനായി. പരിശീലനത്തിന്റെ ഭാഗമായി
ഇപ്പോൾ മാസത്തിൽ ഒരു വട്ടമെങ്കിലും 20 കിലോമീറ്റർ ഒാടും. ഡ്രൈവർ
ജോലിക്കിടയിൽ കിതപ്പ് അനുഭവപ്പെടുന്നത് ഒഴിവാക്കാനായി ആരംഭിച്ച പ്രഭാത
നടത്തണമാണ് ക്രമേണ ദീർഘദൂര ഒാട്ടക്കാരനായി തോമസിനെ മാറ്റിയത്.
മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പുകളിൽ ജില്ലയിൽ നിന്ന് ഒട്ടേറെ താരങ്ങൾക്ക്
കടന്നുവരാൻ കഴിയുമെന്ന അഭിപ്രായക്കാരനാണ് തോമസ്. ഐസ്ക്രീമുമായുളള
അമുലിന്റെ ട്രക്ക് ഒാടിക്കുന്നതിനൊപ്പം ഒാട്ടത്തിലും ശ്രദ്ധ
കേന്ദ്രീകരിക്കാനാണ് തോമസിന്റെ തീരുമാനം.
( കടപ്പാട് :ഫോക്കസ് മനോരമ )
Leave a Reply