വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം
ബാവലിയില്‍ വീണ്ടും കടുവയുടെ ആക്രമണം: മേയാന്‍ വിട്ട പോത്തിനെയും പശുവിനെയും കൊന്നു
മാനന്തവാടി: കേരള-കർണാടക അതിർത്തിയായ- ബാവലിയിലും പരിസരപ്രദേശങ്ങളിലും കടുവാ ആക്രമണം വര്‍ദ്ധിക്കുന്നു. രണ്ട് ദിവസം മുന്നേ പശുവിനെ തൊഴുത്തില്‍ കയറി കടിച്ചു കൊന്നതിനു പിറകെ ശനിയാഴ്ചയും കടുവയുടെ ആക്രമണം ഉണ്ടായി. ബാവലി പായ്മൂല ഷാനവാസിന്‍റെ പോത്തിനെയാണ് കടുവ ആക്രമിച്ചുകൊന്നത്. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ വനാതിര്‍ത്തിക്ക് സമീപം മേയാന്‍ വിട്ട പോത്തിനെ കടുവ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് ഓടി മറഞ്ഞുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പായ്മൂല സുരേഷിന്റെ എട്ട് മാസം ഗർഭിണിയായ പശുവിനെ കടുവ തൊഴിത്തില്‍ കയറി ആക്രമിച്ചു കൊന്നത്.ബാവലിയിലും പരിസര പ്രദേശങ്ങളായ ചാണമംഗലം, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും കടുവ , ആന, പന്നി തുടങ്ങിയവ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുന്നേയും ഈ പ്രദേശങ്ങളിൽ വന്യമൃഗാക്രമണം ഉണ്ടാവുകയും വളര്‍ത്തു മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Leave a Reply