വെങ്ങപ്പള്ളിയിലെ പൂട്ടി കിടക്കുന്ന ക്വാറി തുറക്കാൻ നീക്കം: അനുവദിക്കില്ലന്ന് നാട്ടുകാർ
കല്‍പ്പറ്റ: വെള്ളപ്പള്ളിയിലെ പൂട്ടികിടക്കുന്ന കരിങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമം നടക്കുന്നതായി വെങ്ങപ്പള്ളി പീപ്പിള്‍സ് അലയന്‍സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ക്വാറികള്‍ തുറക്കാന്‍ വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്യുന്നതായും അവര്‍ കുറ്റപ്പെടുത്തി. മുന്‍മ്പ് പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ക്വാറികള്‍ പൂട്ടാന്‍ ഉത്തരവായത്. വെങ്ങപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വയനാട് മെറ്റല്‍സ്, 9ാം വാര്‍ഡിലെ വയനാട് ഗ്രാനൈറ്റ് എന്നിവയായിരുന്നു അടച്ചു പൂട്ടിയിരുന്നത്. എന്നാല്‍ പൊന്നടയിലെ ക്വാറിയാണ് ഇപ്പോള്‍ തുറക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി ഈ ക്വാറി അടച്ചുപൂട്ടിയതാണ്. കാട്ടുനായ്ക്ക വിഭാഗങ്ങള്‍ അടക്കമുള്ള പ്രദേശവാസികളുടെ ജീവനും, സ്വത്തിനും ഭീഷണിയായതിനാലാണ് ക്വാറി അടച്ചു പൂട്ടിയത്. ഈ ക്വാറിയാണ് ഭരണസമിതിയുടെ ഒത്താശയോടെ തുറക്കാന്‍ ശ്രമം നടക്കുന്നത്. ക്വാറി പ്രവര്‍ത്തിക്കാനുള്ള തടസ്സങ്ങള്‍ നീക്കാനായി സമീപ വാസികളുടെ വസ്തുക്കള്‍ വന്‍ വിലക്ക് വാങ്ങികൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മതിപ്പ് വിലയേക്കാള്‍ ആറിരട്ടി വില നല്‍കിയാണ് ഭൂമി വാങ്ങുന്നത്. അമേരിക്കന്‍ വ്യവസായിയുടെ സഹായത്തോടെ കോടികളാണ് ഇതിനായി മുടക്കിയിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അനധികൃത ഭൂമിയിടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാര്‍ക്കും, റവന്യൂ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. ക്വാറിക്കെതിരെ പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്താനും, ആക്ഷേപിക്കാനും ശ്രമം നടക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ എം വിജയന്‍, സിന്ധുവിനോദ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply