ജലസ്രോതസ്സിന്റെ സമീപത്തു നിന്നും മരങ്ങൾ മുറിക്കുന്നത് നിർത്തണം: ജനകീയ കമ്മിറ്റി
കല്‍പ്പറ്റ: കോട്ടവയലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിന്റെ സമീപത്തു നിന്നും വ്യാപകമായി ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി ജനകീയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വന നിബിഢമായ ഭൂമിയില്‍ നിന്നാണ് വന്‍തോതില്‍ മരം മുറിക്കുന്നത്. മൂന്ന് മരങ്ങള്‍ മുറിക്കാനാണ് അധികൃതര്‍ അനുമതില്‍ നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ 35 ഈട്ടി മരങ്ങളാണ് മുറിച്ചിരിക്കുന്നത്. വെട്ടിമരത്തിന്റെ കുഴി അറിയാതിരിക്കാന്‍ മണ്ണിട്ട് മൂടിയിട്ടുണ്ട്. പാഴ്മരങ്ങള്‍ വെറുതെ വെട്ടിമാറ്റിയിട്ടുമുണ്ട്. മരം മുറി തുടര്‍ന്നാല്‍ ഒരു പ്രദേശത്തെ കുടിവെള്ളം ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വേനല്‍കാലത്ത് പോലും കോട്ടവയല്‍ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനായി ഈ സ്രോതസ്സിനെയാണ് ആശ്രയിച്ചിരുന്നത്. മരം മുറിക്കെതിരെ നാട്ടുകാര്‍ അനശ്വര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനും, മരം കൊണ്ടുപോകുന്നത് തടയാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ സഹിഷ്ണ ചെയര്‍മാനും, ക്ലബ്ബ് ഭാരവാഹികള്‍ കെ റഷീദ് കണ്‍വീനറുമായാണ് ജനകീയ ക്ലബ്ബ് രൂപീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ കെ ശിവദാസന്‍, കെ.എം ശ്രീകുമാര്‍, കെ റഷീദ്, ഇ.വി ബിജോ എന്നിവര്‍ പങ്കെടുത്തു.
Leave a Reply