വ്യാജ വികലാംഗർക്കെതിരെ നടപടി വേണം : വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യാ ജില്ലാ കൺവെൻഷൻ
മാനന്തവാടി: സർക്കാർ സർവീസിലെ മുഴുവൻ വ്യാജ വികലാംഗരേയും ഉടനടി പിരിച്ചുവിടണമെന്നും പി.എസ്.സി നിയമനങ്ങളിൽ വ്യാജന്മാർ കടന്നു കൂടുന്നതിന് തടയിടണമെന്നും വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യാ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. 2008 -ൽ നിയമസഭാ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 15 പേരെ വ്യാജന്മാരായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വിവിധ കാലയളവുകളിലായി വനം വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മണ്ണ് സംരക്ഷണം, റവന്യൂ വകുപ്പ്, പി.ഡബ്ള്യു.ഡി എന്നിവിടങ്ങളിലെ വ്യാജമാരെ പിരിച്ചുവിട്ടിരുന്നു.
കോടതി, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, സഹകരണ വകുപ്പ് എന്നിവിടങ്ങളിലെ വ്യാജമാരെ സംരക്ഷിക്കുന്ന നയം മേലുദ്യോഗസ്ഥർ ഒഴിവാക്കണം. മെസിക്കൽ ബോർഡ് ചേരുന്നതിലെ കാലതാമസം ഒഴിവാക്കുക, എല്ലാ സർക്കാർ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
മാനന്തവാടി നഗരസഭ കൗൺസിലർ ശോഭ രാജൻ ഉദ്ഘാടനം ചെയ്തു. ജോർജ് ഇല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. വിനേഷ് ക്ലാസെടുത്തു. എൻ.അനിൽകുമാർ, കെ.എം സജി, എം.കെ അനിൽകുമാർ, പി.പി. വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ജോർജ് ഇല്ലിമൂട്ടിൽ (പ്രസി.), കെ.ജെ. ജോസ് (വൈസ് പ്രസി.), കെ.ടി. സാബു (സെക്ര.), രാധാകൃഷ്ണൻ പുല്പള്ളി, സി.എസ്. ഷിജു, പി.പി. വിജയകുമാരി (ജോ. സെക്ര.), കെ.ഹരിദാസ് (ഖജാ.).
Leave a Reply