September 4, 2026

സദാചാര പോലീസ് കേസ് :ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത് വ്യാജപരാതിയില്ലെന്ന് ഡ്രൈവർമാർ

0
IMG_20180313_122332
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തില്‍ രാപകല്‍ ഭേദമന്യേ ഓട്ടോറിക്ഷ ഓടിക്കുന്ന തൊഴിലാളികളെ സദാചാര പൊലീസ് എന്ന് ആരോപിച്ച് വ്യാജ പരാതിയിന്മേലാണ് കേസെടുത്തതെന്നും സംഭവത്തില്‍ ദൂരുഹതയുണ്ടെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഓട്ടോ ഡ്രൈവര്‍മാരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിച്ച് സമൂഹത്തിന് മുന്നില്‍ അപമാനിക്കാനാണ് ഇപ്പോഴത്തെ ശ്രമം. സംഭവത്തിലെ യഥാര്‍ഥ്യം മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും ചെവികൊണ്ടില്ലെന്നും വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് തയാറാകണെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് രാത്രി കല്‍പറ്റയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത് ഇപ്രകാരമാണ്. അന്നേദിവസം രാത്രി 9.15ന് രണ്ട് പെണ്‍കുട്ടികള്‍ അനന്തവീര തിയറ്ററിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഈ സമയം 20വയസുള്ള യുവാവ് സ്റ്റാന്‍ഡിലെത്തി െപണ്‍കുട്ടികളുടെ സമീപത്ത് കുറച്ചകലെയായി ഇരുന്നു. കുറച്ചു നേരംസംസാരിച്ചശേഷം യുവാവ് പെണ്‍കുട്ടികളോട് ചേര്‍ന്നിരുന്നു. ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നതിനിടെ അരമണിക്കൂര്‍കഴിഞ്ഞ് മറ്റൊരാളും പെണ്‍കുട്ടികളുടെ അടുത്തുവന്നിരുന്നു. ഇതില്‍ പന്തികേടു തോന്നയി സ്റ്റാന്‍ഡിലുണ്ടായിരുന്ന യാത്രക്കാര്‍ ഇടപ്പെട്ടു. ആരാണെന്ന് യാത്രക്കാര്‍ ചോദിച്ചപ്പോള്‍ കുട്ടികളുടെ പിതാവാണെന്നാണ് അയാള്‍ മറുപടി നല്‍കിയത്. 
കുട്ടികളെ തനിച്ചാക്കി നിങ്ങള്‍ എവിടെ പോയെന്ന് യാത്രക്കാര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ തട്ടിക്കയറി. ഇതുകണ്ടാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ സ്റ്റാന്‍ഡിലെത്തി കാര്യം തിരക്കിയത്. കുട്ടികള്‍ക്കൊപ്പമുള്ള യുവാവ് ആരെന്ന  േചാദ്യത്തിന് അമ്മായിയുടെ മകനാണെന്നാണ് പിതാവ് അറിയിച്ചത്. നാലാം മൈലിലേക്കാണ് പോകേണ്ടതെന്ന് യുവാവ് പറഞ്ഞെങ്കിലും പിന്നീട് നാലാംമൈല്‍ വഴിയുള്ള നിരവധി ബസ് വന്നിട്ടും കയറിയില്ല. ഇതിനിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പെണ്‍കുട്ടികളെ തനിച്ചാക്കി പോയതിന് കയര്‍ത്തുസംസാരിച്ചു. 
പിതാവ് തിരിച്ചും കയര്‍ത്തതോടെ സ്റ്റാന്‍ഡില്‍ ബഹളമായി. ഈ സമയം ഓട്ടോ ഡ്രൈവര്‍മാരിലൊരാള്‍ പൊലീസില്‍ അറിയിച്ചിട്ടും ആരും എത്തിയില്ല. ഇതിനിടെ വന്ന ബംഗലുരു ബസില്‍ പെണ്‍കുട്ടികളുടം പിതാവും കയറി. യുവാവിനെ യാത്രക്കാരില്‍ ചിലര്‍ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പെണ്‍കുട്ടികളോടും പിതാവിനോടും ഓട്ടോ ഡ്രൈവര്‍മാര്‍ അപമര്യാദയായി പെരുമാറുകയോ കൈയേറ്റം ചെയ്യുകയോ ചെയ്തിട്ടില്ല. 
    രാത്രി ബസ് സ്റ്റാന്‍ഡില്‍ കണ്ട പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു. എന്നാല്‍, സ്റ്റാന്‍ഡില്‍ ഉണ്ടായ സംഭവം പൊലീസിനെ വിളിച്ചറിയിച്ച ആളെ അടക്കം പ്രതിചേര്‍ത്ത് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വസ്തുതകള്‍ ബോധിപ്പിച്ചെങ്കിലും ഏകപക്ഷീയമായി ആദ്യം മൂന്നുപേരെയും പിന്നീട് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബാഹ്യ സമ്മര്‍ദം ഉണ്ടെന്ന നിലപാടിലായിരുന്നു പൊലീസെന്നും ഇവര്‍ ആരോപിച്ചു. കള്ളക്കേസില്‍ ഉള്‍പെടുത്തി ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നതിന് ബാഹ്യ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഇല്ലാതിരുന്ന മൂന്നുപേരെ കേസില്‍ പ്രതിയാക്കിയതിലും ദുരുഹതയുണ്ട്. എന്തു സംഭവമുണ്ടായാലും സഹായവുമായി ആദ്യമെത്തുന്ന ഓട്ടോ ഡ്രൈവര്‍മാരെ അക്രമികളായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. 
കേസില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളും കൊടിയ മാനസിക പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഓട്ടോ ഡ്രൈവര്‍മാരായ കെ.പി. അബ്ദുനാസര്‍, റസാഖ് ഗൂഡലായ്, സിനോജ് എമിലി, റിയാസ് തുര്‍ക്കി എന്നിവര്‍  പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *