ആറാട്ടുപാറക്ക് സമീപം പുതിയ ക്വാറിക്ക് അനധികൃത അനുമതി:
കൽപ്പറ്റ:
മീനങ്ങാടി കുമ്പളേരി ആറാട്ടുപാറയിൽ പുതിയ ക്വാറിക്കുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് റോക്ക് ഗാർഡൻ ടൂറിസം ക്ലബ്ബ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൻ ടൂറിസം സാധ്യതയുള്ള ആറാട്ടുപാറക്ക് സമീപം നാല് ഏക്കർ സ്വകാര്യ ഭൂമിയിൽ ഒരു സ്വകാര്യ വ്യക്തിക്ക് സർക്കാർ അനുമതി നൽകിയത്. സ്റ്റേറ്റ് എൻവയൺമെന്റൽ ഇംപാക്ട് അസ്സസ്മെന്റ് അതോറിറ്റിയാണ് ക്വാറിക്ക് അനുമതി നൽകിയത്. ചരിത്ര പ്രാധാന്യമുള്ള മുനിയറകൾ, അപൂർവ്വ ജൈവവൈവിധ്യം, ടൂറിസം ഡെസ്റ്റിനേഷൻ, മകുടപ്പാറ , പാറപ്പാലം, അഞ്ച് ഗുഹകൾ എന്നിവയൊക്കെയാണ് സമീപത്തുള്ളത്. എന്നാൽ ഇതൊന്നുമില്ലന്നാണ് ഉത്തരവിൽ പറയുന്നത്. 2014 വരെ ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നു. തുടർന്ന് റോക്ക് ഗാർഡൻ ടൂറിസം ക്ലബ്ബ് ഇടപ്പെട്ട് നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇത് നിരോധിച്ചു. മീനങ്ങാടി, അമ്പലവയൽ,
വടുവൻചാൽ സ്കൂളുകളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പാറക്ക് മുകളിൽ മനുഷ്യചങ്ങലയും സാഹസിക വിനോദയാത്രയും സംഘടിപ്പിച്ചിരുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 2016 ആഗസ്റ്റ് ആറിന് ആറാട്ടുപാറയുടെ ഒരു കിലോമീറ്റർ പരിധിയിൽ ക്വാറി പ്രവർത്തനം നിരോധിച്ചു. 2017 മാർച്ച് 24-ന് ഹൈകോടതി ഈ നിരോധന ഉത്തരവ് നിലനിൽക്കുന്നതാണന്ന് വിധി പറയുകയും ചെയ്തു.
ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് നിലനിൽക്കെ ഇപ്പോൾ കെ.ജി.. ക്ലിപ്പി എന്നയാൾക്ക് അനധികൃതമായും വസ്തുതകൾ മറച്ചുവെച്ചും നിയമങ്ങളും ഉത്തരവുകളും ലംഘിച്ചുമാണ് ക്വാറിക്കുള്ള അനുമതി നൽകിയിട്ടുള്ളത് എന്ന് ഇവർ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ക്ലബ്ബ് നേതൃത്വം നൽകുമെന്ന് ഇവർ പറഞ്ഞു.
പ്രസിദ്ധമായ ഫാന്റം റോക്കിന്റെ മുന്നൂറ് മീറ്റർ അടുത്തായാണ് പുതിയ ക്വാറി പ്രവർത്തിക്കാൻ പോകുന്നത്. ആറാട്ടുപാറയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനും ഇത് ടുറിസം വകുപ്പ് ഏറ്റെടുക്കണമെന്ന് 2014-ൽ ഗ്രാമസഭ പ്രമേയം പാസ്സാക്കിയിരുന്നു. അനധികൃതമായി പാരിസ്ഥിതിക അനുമതി നൽകിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവ് റദ്ദാക്കി ആറാട്ടുപാറ ടുറിസം
വകുപ്പ് ഏറ്റെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.പി. ജേക്കബ്ബ്, സെക്രട്ടറി എൻ.കെ. ജോർജ്, ബാബു, ബിജു, ജെയ്സൺ അമ്പാട്ട് എന്നിവർ പങ്കെടുത്തു.
Leave a Reply