ബിന്ദുവിന് തലചായ്ക്കാം കുടുംബശ്രീയുടെ സ്‌നേഹത്തണലിൽ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്ത സ്‌നേഹവീട് പദ്ധതിക്ക് സാർത്ഥകമായ തുടക്കം. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച സ്‌നേഹവീട് പെരിക്കല്ലൂർ സ്വദേശിനിയായ ബിന്ദുവിന് കൈമാറി. നാലര ലക്ഷം രൂപ ചെലവഴിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണ് പണി കഴിപ്പിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവരും എന്നാൽ വീടിന് തീർത്തും അർഹതയുള്ളവർക്കുമാണ് സ്‌നേഹവീട് പദ്ധതി പ്രകാരം സി.ഡി.എസ്സുകൾ വീട് വെച്ച് നൽകുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് ഇക്കാര്യത്തിൽ മുൻഗണന നൽകും. കഴിഞ്ഞ വർഷമാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് ജില്ലാ മിഷൻ തുടക്കം കുറിച്ചത്.
ഭർത്താവായ ദാസൻ കഴിഞ്ഞ രണ്ട് വർഷം മുമ്പ് വയലിൽ ജോലി ചെയ്യുന്നതിനിടെ മെതിയന്ത്രത്തിൽ അകപ്പെട്ട് മരിച്ചതോടെ തനിച്ചായ ബിന്ദുവിന് അടച്ചുറപ്പുള്ള വീടെന്നത് ഒരു സ്വപ്നമായിരുന്നു. വിദ്യാർത്ഥികളായ മക്കളുടെ വിദ്യാഭ്യാസവും ദൈനംദിന പ്രാരാബ്ധവുമായതോടെ വീട് എന്നത് ഒരു ഷെഡിലൊതുങ്ങി. എന്നാൽ ജീവിതം സുരക്ഷിതമല്ലാതായതോടെ ഒരു വീട് അനുവദിച്ച് കിട്ടുന്നതിനായി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും വിവിധ മാനദണ്ഡങ്ങൾ കാരണം അനുവദിച്ചിരുന്നില്ല. തുടർന്ന്‍ വാർഡ് മെമ്പറായ ജാൻസി ജോസഫാണ് കുടുംബശ്രീയുടെ സ്‌നേഹവീട് പദ്ധതിയെക്കുറിച്ച് ബിന്ദുവിനെ അറിയിക്കുന്നത്. മുൻ സി.ഡി.എസ് ചെയർപേഴ്‌സണ്‍ പത്മകുമാരിയുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ചേർന്ന്‍ ബിന്ദുവിന്റെ നിലവിലുള്ള വീട് സന്ദർശിച്ച് അവസ്ഥ നേരിൽ ബോധ്യപ്പെടുകയും ചെയ്തതോടെ കുടുംബശ്രീയുടെ സ്‌നേഹവീട് ബിന്ദുവിനായി പണി കഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. മുള്ളൻകൊല്ലി സി.ഡി.എസ്സിൽ ആകെ 290 അയൽക്കൂട്ടങ്ങളാണുള്ളത്. ഇതിൽ പട്ടിക വർഗ്ഗ അയൽക്കൂട്ടങ്ങൾ ഒഴിച്ചുള്ള 260 അയൽക്കൂട്ടങ്ങളിൽ നിന്ന്‍ ശേഖരിച്ച തുക ഉപയോഗിച്ചാണ് വീട് നിർമ്മാണം ആരംഭിച്ചത്. എം.ഐ.ഷാനവാസ് എം.പിയാണ് വീടിന് തറക്കല്ലി'ട്ടത്. ചടങ്ങിൽ വെച്ച് അദ്ദേഹം ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നൽകുകയും ചെയ്തു. മുള്ളൻകൊല്ലി സ്വദേശിയായ കോണ്‍ട്രാക്ടർ യു.വി.ബിനോയ് ആണ് കരാറേറ്റെടുത്തത്. സമയത്ത് തുക കൃത്യമായി ലഭിക്കാതിരുിട്ടും മുറുമുറുപ്പൊന്നും കൂടാതെ തന്നെ വീട് നിർമ്മാണം പൂർത്തിയാക്കാൻ ഇദ്ദേഹം കാണിച്ച മനസ്സ് അഭിനന്ദനാർഹമായിരുന്നു. കബനി നദിയിൽ നിന്ന് വെള്ളം കയറുന്ന പ്രദേശമായതിനാൽ എസ്റ്റിമേറ്റിനേക്കാൾ അധികം പ്രവൃത്തി ചെയ്യേണ്ടതായി വന്നെങ്കെിലും അധിക തുകയൊന്നും ഇദ്ദേഹം വാങ്ങിയിരുന്നില്ല. നിശ്ചിത കാലാവധിക്കുള്ളിൽ മനോഹരമായ ഒരു വീടാണ് പണി കഴിപ്പിച്ച് നൽകിയത്.
വീടിന് സമീപം നട താക്കോൽദാന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജാൻസി ജോസഫ് അധ്യക്ഷയായിരുു. വീടിന്റെ താക്കോൽദാനം ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വർഗ്ഗീസ് മുരിയൻകാവിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുനീർ ആച്ചിക്കുളം, വിൻസെന്റ് സി.കെ, തോമസ് പാഴൂക്കാല, ബിന്ദു , സി.ഡി.എസ് ചെയർപേഴ്‌സണ്‍ ജലജ സജി, വൈസ് ചെയർപേഴ്‌സ സ്മിത, മുൻ സി.ഡി.എസ് ചെയർപേഴ്‌സണ്‍ പത്മകുമാരി, മെമ്പർ സെക്രട്ടറി അജി.കെ. പണിക്കർ, ഓവർസിയർ ബാബു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ രമ്യ രാജപ്പൻ, ബ്ലോക്ക് കോർഡിനേറ്റർ ടെനി, സബീർ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply