നാലംഗ കുടുംബം പുഴയിൽ ചാടിയ സംഭവം: പിന്നിൽ സാമ്പത്തിക പ്രശ്നമല്ലന്ന് സൂചന
വയനാട് വെണ്ണിയോട് വലിയ പുഴയില്‍ നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. കുടുംബനാഥന്റെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവരെ കണ്ടെത്താനായില്ല. തിരച്ചിൽ നിർത്തി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ കല്ലിരുട്ടിപറമ്പില്‍ നാരായണന്‍(45), ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(13), സായൂജ്(9) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കാണാതായത്. ഇതില്‍ നാരായണന്റെ മൃതദേഹം ഉച്ചയോടെ സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. വെണ്ണിയോട് മദര്‍ തെരേസ ദേവാലയത്തിന് സമീപം ഗ്രാമപഞ്ചായത്ത് വൈദ്യുത ശ്മശാനത്തിന് മുന്നിലെ പുഴക്കരയിലാണ് കുടുംബത്തെ കാണാതായത്. ആനപ്പാറയിലെ വാടകവീട്ടില്‍ നിന്ന് കല്‍പ്പറ്റയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണിവരെന്ന് കുടുംബക്കാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ പ്രദേശവാസികളിലൊരാള്‍ പുഴക്കരയില്‍ നിന്ന് നാല് ജോഡി ചെരുപ്പുകളും ഒരു ലേഡീസ് ബാഗും രണ്ട് കുടകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാരായണന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റും തുടര്‍നടപടികളും ജില്ലാ ആസ്പത്രിയില്‍ വെച്ച് പൂര്‍ത്തിയാക്കുമെന്ന് എ.ഡി.എം ഇ.പി മേഴ്‌സി അറിയിച്ചു.
ആനപ്പാറയില്‍ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഇവരെ ശനിയാഴ്ച രാത്രി വെണ്ണിയോട് ടൗണില്‍ കണ്ടതായി സംശയമുണ്ട്. പുഴക്കരയില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകളും വാടകവീട്ടിന്റെ എഗ്രിമെന്റ് പേപ്പറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ശ്രീജയുടേതെന്ന് കരുതുന്ന ഒരു ഡയറിയും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണവിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ബന്ധുക്കളുടെ പേരും മൊബൈല്‍ നമ്പറും ഡയറില്‍ കുറിച്ചിട്ടിട്ടുണ്ട്.
വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം മേഴ്‌സി, ജില്ലാ പൊലീസ് ചീഫ് ആര്‍. കറുപ്പസ്വാമി, കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം സ്റ്റേഷനുകളിലെ എസ്.ഐമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, വൈത്തിരി തഹസില്‍ദാര്‍ അബ്ദുല്‍ ഹാരിസ് ടി.പി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. തെരച്ചിലിന് കല്‍പ്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘം, മാനന്തവാടിയില്‍ നിന്നുള്ള മറ്റൊരു സംഘം, കല്‍പ്പറ്റ ജീവന്‍ രക്ഷാസമിതി, പ്രദേശവാസികള്‍ തുടങ്ങിയവരാണ് നല്‍കുന്നത്. അപകടവിവമരമറിഞ്ഞ് നൂറുകണക്കിന് പേരാണ് പുഴക്കരയിലെത്തിയത്. മരണ കാരണം സാമ്പത്തികമല്ലന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ എന്താണന്ന് അന്വേഷിച്ച് വരികയാണന്ന് പോലീസ് പറഞ്ഞു.
Leave a Reply