ജനങ്ങളുടെ അറിവിലേക്ക്: ആശങ്ക വേണ്ട : ഷട്ടറുകൾ ഘട്ടം ഘട്ടമായേ ഉയർത്തൂ : 34 മീറ്റർ ഇനിയും ഉയർത്താനുണ്ട്.: ഈ സന്ദേശം പ്രചരിപ്പിക്കുക.
ജനങ്ങളുടെ അറിവിലേക്ക്: ആശങ്ക വേണ്ട : ഷട്ടറുകൾ ഘട്ടം ഘട്ടമായേ ഉയർത്തൂ : 34 മീറ്റർ ഇനിയും ഉയർത്താനുണ്ട്.: ഈ സന്ദേശം പ്രചരിപ്പിക്കുക.
സി.വി..ഷിബു.
കൽപ്പറ്റ:
ബാണാസുര ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടും ഷട്ടർ ഉയർത്തുന്നതുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണാ ജനകമായ വാർത്തകളും ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും ഇത് വാസ്തവമല്ലന്നും ഡാം അധികൃതർ പറഞ്ഞു. ഈ മഴക്കാലത്ത് ഡാമിലേക്ക് വെള്ളമൊഴുകുന്ന ഭാഗങ്ങളിൽ ( വൃഷ്ടി പ്രദേശങ്ങളിൽ ) മഴ കൂടുതൽ പെയ്തു എന്നത് വസ്തുതയാണ്. ജൂൺ മുതൽ പെയ്യുന്ന മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ ആഴ്ചയിലാണ്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നര മുതൽ രണ്ടര വരെ 94 മില്ലി മീറ്റർ മഴയാണ് ഡാമിൽ ലഭിച്ചത്. സാധാരണ കനത്ത മഴ പെയ്യുമ്പോൾ 25 മില്ലിമീറ്റർ വരെയാണ് ഈ പ്രദേശത്ത് ലഭിക്കുന്നത്. വയനാട് ജില്ലയിൽ ഈ കാലവർഷത്തിൽ ഇതുവരെ 2906 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ വയനാട്ടിൽ 116.14 മില്ലി മീറ്റർ മഴ പെയ്തു.
ഇതിനെ തുടർന്ന് ഡാമിന്റെ ഷട്ടർ 2.10 മീറ്ററിൽ നിന്ന് രണ്ടര മീറ്റർ വരെ ഉയർത്തും. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിന് ഡാമിന്റെ ഷട്ടർ 2.90 മീറ്റർ ഉയർത്തിയിരുന്നു. ഇതേ നില ഈ വർഷവും വൈകാതെ ഉണ്ടാകാനിടയുണ്ട്. എന്നാൽ ഘട്ടം ഘട്ടമായി മാത്രം ഷട്ടർ ഉയർത്തിയാൽ വെള്ളം കുടുതൽ അളവിൽ തുറന്നു വിട്ടാലും വലിയ ദുരിതങ്ങളുണ്ടാവില്ല.
ഈ മാസം എട്ടിന് അങ്ങനെ ഒരു രാത്രിയും പകലും തോരാതെ മഴ പെയ്തപ്പോൾ ഡാമിന്റെ ഷട്ടർ മുന്നറിയിപ്പില്ലാതെ ഉയർത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ദുരിതങ്ങളും വിവാദങ്ങളുമുണ്ടായിട്ടുള്ളത്. ഇതു സംബന്ധിച്ച് വാദങ്ങളും മറുവാദങ്ങളും ഉണ്ട്. ഇതിനെ തുടർന്ന് പ്രചരിക്കുന്ന ഒരു സന്ദേശം ബാണാസുര ഡാം എർത്ത് ഡാം ആയതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ഡാം സേഫ്റ്റി അതോറിറ്റിയുടെ റിപ്പോർട്ട് ഉണ്ടന്നതാണ്. എട്ടാം തിയ്യതി ഇതിന്റെ പേരിലാണ് ഷട്ടർ തുറന്നതെന്നും ഒരു കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് രണ്ടും അടിസ്ഥാന രഹിതമാണന്ന് ഡാം അധികൃതർ പറഞ്ഞു. ഏകദേശം അഞ്ച് മാസം മുമ്പാണ് ഡാം സേഫ്റ്റി അധികൃതർ പതിവ് സന്ദർശനത്തിന്റെ ഭാഗമായി ബാണാസുരയിലെത്തിയത്.
193 കോടി രൂപ ചിലവിൽ നിർമ്മിച്ച് 2005-ൽ കമ്മീഷൻ ചെയ്ത
സമുദ്രനിരപ്പിൽ നിന്നും 775. 6 മീറ്റർ സംഭരണ ശേഷി ഉള്ളതാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എർത്ത് ഡാമായ ബാണാസുര .. കാരാപ്പുഴയുടേത് 758.2 മീറ്ററുമാണ്. ഈ ശേഷി കഴിഞ്ഞാൽ അധികം വരുന്ന വെള്ളം ഒഴുക്കി വിടുന്നതിനാണ് ഷട്ടറുകൾ സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ഷട്ടറുകളുടെയും ആകെ ഉയരം 36 മീറ്ററാണ്. അതായത് മൂന്ന് മീറ്റർ വരെ ഷട്ടർ ഉയർത്തിയാലും 33 മീറ്റർ കൂടി ഉയർത്താനുണ്ട്.. കനത്ത മഴ പെയ്യുമ്പോൾ ഓരോ രണ്ട് മണിക്കൂറിലും ജലനിരപ്പ് പരിശോധിച്ചാണ് ഷട്ടറുകൾ തുറക്കുക . ആദ്യമായി ഷട്ടർ ഉയർത്തുമ്പോഴും പ്രളയത്തിന് കാരണമാകുന്ന തരത്തിൽ കുടുതൽ ഉയർത്തുമ്പോഴും ആദ്യം ഓറഞ്ച് അലർട്ടും പിന്നീട് റെഡ് അലർട്ടും നൽകും. ബാണാസുരയുടെ കാര്യത്തിൽ ഈ ജാഗ്രതാ നിർദ്ദേശം ആദ്യഘട്ടത്തിലുണ്ടായങ്കിലും എട്ടാം തിയ്യതി ഈ ജാഗ്രതാ മുന്നറിയിപ്പുണ്ടായില്ലന്ന് പരാതിയും കീഴ് വഴക്കമനുസരിച്ചാണ് ഷട്ടർ ഉയർത്തിയതെന്ന് ഡാം അധികൃതരും പറയുന്നു. സത്യാവസ്ഥ അറിയാൻ അന്വേഷണവും റിപ്പോർട്ടും വരണം. ഈ വിവാദത്തെ തുടർന്ന് ഇപ്പോൾ കൃത്യമായ നിർദ്ദേശത്തിന് ശേഷം മാത്രമാണ് സാധാരണ പോലെ ഷട്ടർ ഉയർത്തുന്നത്. ഈ നിർദ്ദേശത്തെ ഭീതി പരത്തുന്ന തരത്തിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിന് ഈ സന്ദേശം പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Leave a Reply