കോട്ടത്തറ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കോട്ടത്തറ: നൂറ് മീറ്ററിനിടയിൽ രണ്ട് പുഴകളുണ്ടായിട്ടും പ്രളയം ദുരിതം വിതച്ച കോട്ടത്തറ പഞ്ചായത്തുകാരുടെ കുടിവെള്ളം മുട്ടുന്നു. ശക്തമായ മഴയിൽ ജലവിതരണപദ്ധതിയുടെ പമ്പ് ഹൗസിൽ വെള്ളംകയറി മോട്ടോറുകൾ നശിച്ചതോടെയാണ് അറനൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പമ്പ് ഹൗസിൽ നിന്ന് വെള്ളമടിക്കാനായിട്ടില്ല. ഇവിടത്തെ 35 എച്ച്.പി കപ്പാസിറ്റിയുള്ള ഒരു മോട്ടോറും 20 എച്ച്.പി കപ്പാസിറ്റിയുള്ള ഒരു മോട്ടോറും മഴവെള്ളം കയറി നശിച്ചു. ഹൗസിനുള്ളിൽ ചെളി നിറഞ്ഞ നിലയിലാണ് ഇപ്പോഴും. മോട്ടോറുകളുടെ സ്റ്റാർട്ടർ, വയറിംഗുകൾ തുടങ്ങിയവയെല്ലാം നശിച്ചു. ഏകദേശം 9 ലക്ഷം രൂപയെങ്കിലും വേണം. വാട്ടർ അതോറിറ്റിയിൽ നിന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തതാണ് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ഈ പമ്പ് ഹൗസ്. മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇത് പ്രവർത്തനം തുടങ്ങിയത്.
കോട്ടത്തറ പഞ്ചായത്തിലെ ഏതാണ്ട് നിരവധി പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് ഈ പദ്ധതി വഴിയാണ്. പഞ്ചായത്തിലാകെ 126 ഗാർഹിക കണക്ഷനുകൾക്കും 96 പബ്ലിക് ടാപ്പുകളിലേക്കും 15 നോൺ ഡൊമെസ്റ്റിക് കണക്ഷനുകൾക്കും ഇവിടെ നിന്നാണ് വെള്ളമെത്തിക്കുന്നത്. കരിഞ്ഞകുന്ന്, കോട്ടത്തറ ടൗൺ, വെണ്ണിയോട്, വാളൽ, മെച്ചന, മൈലാടി, മേലെ മൈലാടി, പള്ളിക്കുന്നത് തുടങ്ങിയ പ്രദേശങ്ങളിലെ 450ലധികം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഇവിടന്നുള്ള വെള്ളത്തെയാണ്. പ്രളയത്തെത്തുടർന്ന് കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ചെളി നിറഞ്ഞ് മലിനമായ സാഹചര്യത്തിൽ പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്നു ഈ പമ്പ് ഹൗസ്. എന്നാൽ പാടെ നശിച്ച ഈ പമ്പ് ഹൗസിൽ നിന്ന് ഇനി എന്ന് വെള്ളം പമ്പ് ചെയ്ത് തുടങ്ങാനാവുമെന്ന് പോലും അധികൃതർക്കറിയില്ല. അറ്റകുറ്റപ്പണികൾക്ക് വേണ്ടി വരുന്ന തുക എത്രയും പെട്ടെന്ന് അനുവദിച്ച് പ്രളയത്തിൽ എല്ലാം തകർന്ന ഇവിടത്തുകാർക്ക് കുടിവെള്ളമെങ്കിലും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Leave a Reply