September 14, 2026

കാലവർഷത്തിൽ നടുവൊടിഞ് വയനാടിന്റെ ടൂറിസം മേഖല

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാലവര്‍ഷത്തിന്റെ കട്ടക്കലിപ്പില്‍ വയനാടന്‍ ടൂറിസം മേഖലയുടെ നടുവൊടിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മാത്രം  ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 3.26 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വരുമാനനഷ്ടം ഒഴികെയാണിത്. 
കാരാപ്പുഴ, ബാണാസുര അണകള്‍, മാനന്തവാടി പഴശി പാര്‍ക്ക്, കാന്തന്‍പാറ, കുറുവ ദ്വീപ്, കര്‍ലാട് സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍  കനത്ത നാശമാണുണ്ടായത്. ദിവസങ്ങളോളം വെള്ളത്തിനടിയിലായ പഴശി പാര്‍ക്കില്‍ നിര്‍മാണത്തിലുള്ള കുട്ടികളുടെ ഉദ്യാനം ഭാഗികമായി നശിച്ചു. കുറുവ ദ്വീപില്‍ ഓഫീസ്, ഫര്‍ണിച്ചര്‍ എന്നിവ നശിച്ചു. കാന്തന്‍പാറയില്‍ സുരക്ഷാവേലി, നടപ്പാത, പാര്‍ക്കിംഗ് ഏരിയ എന്നിവ തകര്‍ന്നു. സുഗന്ധഗിരിയിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കാടിറങ്ങിയ ആനക്കൂട്ടം പൂക്കോട് വിനോദസഞ്ചാരകേന്ദ്രത്തില്‍ നാശം വരുത്തി. കുട്ടികളുടെ ഉദ്യാനം, ഗെയ്റ്റ് എന്നിവ ഭാഗികമായി തകര്‍ന്ന ആനകള്‍ രണ്ടു പനകളും കുത്തിമറിച്ചു. 
വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോല്‍പ്പെട്ടി, മുത്തങ്ങ, സൂചിപ്പാറ, മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. പൂക്കോട് തടാകം- 40 ലക്ഷം രൂപ, 
കര്‍ലാട് തടാകം- 13 ലക്ഷം, പഴശി പാര്‍ക്ക്-52 ലക്ഷം, കുറുവ ദ്വീപ്- 86 ലക്ഷം, എടക്കല്‍ ഗുഹ-ആറു  ലക്ഷം, കാന്തന്‍പാറ:-60 ലക്ഷം, മീനങ്ങാടി ഡോര്‍മെറ്ററി-2.3 ലക്ഷം, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം- 
അഞ്ചു  ലക്ഷം, പ്രിയദര്‍ശിനി ടി എന്‍വിറോണ്‍സ്-10 ലക്ഷം, ലക്കിടി എന്‍ ഊര്- 15 ലക്ഷം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം-മൂന്നു   ലക്ഷം, മുത്തങ്ങ വന്യജീവി സങ്കേതം- 10 ലക്ഷം, കാരാപ്പുഴ അണ- 136 ലക്ഷം, ബാണാസുര അണ- 44 ലക്ഷം രൂപ എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് ടൂറിസം കേന്ദ്രങ്ങളില്‍ കണക്കാക്കിയ നഷ്ടം. കാരാപ്പുഴയില്‍ കനാലുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് 1.26 കോടി രൂപയുടെ നഷ്ടം. 10 ലക്ഷം രൂപയുടെ വരുമാന നഷ്ടവും ഉണ്ടായി. ബാണാസുര അണയില്‍നിന്നു  രക്ഷാപ്രവര്‍ത്തനത്തിനു നല്‍കിയ രണ്ട് ബോട്ടുകളുടെ എന്‍ജിന്‍ തകരാറിലായും  ലൈഫ് ജാക്കറ്റ് നഷ്ടപ്പെട്ടും 2.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വരുമാന നഷ്ടം വേറേ. ഡിടിപിസിക്ക് ലൈഫ് ജായ്ക്കറ്റുകള്‍ നശിച്ചുമാത്രം 1.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈത്തിരിയില്‍ താഴ്ന്നുപോയ കെട്ടിടത്തിനടിയില്‍ കുടുങ്ങി ടെംപോ ട്രാവലര്‍ ഭാഗികമായി നശിച്ചു.  
നിപ്പാ വൈറസ് ബാധയെത്തുര്‍ന്നു വിദേശത്തുനിന്നടക്കം സഞ്ചാരികള്‍ പേരിനുപോലും എത്താതിരുന്നത് ജില്ലയില്‍ ടൂറിസം മേഖലയെ ആകെ ഉലച്ചിരുന്നു. കാലവര്‍ഷക്കെടുതികള്‍  കൂടിയായപ്പോള്‍ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലായി ടൂറിസം മേഖല. കണ്ണീരിലാണ് റിസോര്‍ട്ട്, ഹോംസ്റ്റേ മേഖലകളിലെ നിക്ഷേപകര്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *