വയനാട് വിത്തുത്സവം വ്യാഴാഴ്ച തുടങ്ങും.
കൽപ്പറ്റ:
വയനാട് വിത്തുത്സവത്തിനു എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വ്യാഴാഴ്ച തുടക്കമാവും. വയനാടിന്‍റെ വിത്ത് വൈവിധ്യത്തിന്‍റെ സമൃദ്ധി വിളിച്ചോതുന്ന വിത്തുത്സവം ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്.
വിത്തുകള്‍ പ്രദര്‍ശിപ്പിക്കാനും കൈമാറ്റം ചെയ്യാനും വിത്തുത്സത്തില്‍ അവസരമൊരുക്കിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്നുമായി നൂറിലേറെ കര്‍ഷക പ്രതിനിധികള്‍ തനത് കാര്‍ഷിക വിളകളുടെയും ഭക്ഷ്യവിളകളുടെയും വിത്തും മറ്റു നടീല്‍വസ്തുക്കളുമായി വിത്തുത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. വയനാടിന് പുറമെ കണ്ണൂര്‍ കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നും വിത്തുകളുമായി കര്‍ഷകര്‍ പങ്കെടുക്കും. പ്രകൃതിയുടെ പിന്തുടര്‍ച്ചക്കും നിലനില്‍പ്പിനും ജൈവവൈവിധ്യത്തിനും കാരണമായ ഈ വിത്തുകളുടെ കൈമാറ്റത്തിന് നൂറുകണക്കിനാളുകള്‍ സാക്ഷ്യം വഹിക്കും.
കാലാവസ്ഥാവ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികൂല കാലാവസ്ഥയോടും മറ്റു വിപരീത സാഹചര്യങ്ങളോടും പൊരുതാന്‍ ശേഷിയുള്ള നാടന്‍ വിത്തുകളുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരുകയാണ്. കൃഷിയുടെ അടിസ്ഥാന വിഭവമായ വിത്തുകളുടെ സംരക്ഷണം കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തയും കര്‍ഷകരുടെ സ്വാതന്ത്ര്യവുമാണ് ഉറപ്പാക്കുന്നത്. അന്നത്തിനുളള എല്ലാ പ്രത്യാശകളും വിത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. തല മുറകളില്‍ നിന്നും തലമുറകളിലേക്ക് ഭക്ഷണത്തിന്‍റെ കൈമാറ്റം സാധ്യമാകുന്നത് വിത്തിലൂടെയാണ്. അങ്കുരണശേഷിയിലൂടെ സമൃദ്ധിയുടെ കലവറയായി മാറുന്ന വിത്ത് ജീവനത്തിന്‍റെ നാമ്പും ജൈവവൈവിധ്യത്തിന്‍റെ പ്രത്യക്ഷ ചിഹ്നവുമാണ്. അന്നം ദൈവമായി കണ്ടിരുന്ന പൂര്‍വ്വികര്‍ അനുഷ്ഠാന ശുദ്ധിയോടെ ചെയ്തു പോന്നിരുന്നതാണ് വിളപ്പൊലിമയുടെ വിത്തുകളുടെ സംരക്ഷണം.
ആദിവാസി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകളും വിത്തുത്സവത്തോടനുബന്ധിച്ചു വിതരണം ചെയ്യും. വിത്തുത്സവത്തോടനുബന്ധിച്ചു അതിജീവിച്ച വിത്തുകള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാറും സംഘടിപ്പിച്ചിരിക്കുന്നു.നാളുകളിലെല്ലാം വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും ഫിലിം ഫെസ്റ്റിവലുമുണ്ടാകും.
പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും, ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക
തിയും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, വയനാട് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും, ശാസ്ത്രസാങ്കേതിക വകുപ്പും-ഭാരതസര്‍ക്കാര്‍, നബാര്‍ഡും, കേരള കുടുംബശ്രീ മിഷനും ചേര്‍ന്നാണ് വിത്തുത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും അവരുടെ കാര്‍ഷിക വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
Leave a Reply