നശിച്ച കാർഷിക വിളകളുമായി കർഷകർ 12-ന് കലക്ട്രേറ്റിലേക്ക് വിലാപയാത്ര നടത്തും .
കൽപ്പറ്റ: തകർന്ന കാർഷിക മേലലയെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നശിച്ച കാർഷിക വിളകളുമായി കർഷകർ 12-ന് വയനാട് കലക്ട്രേറ്റിലേക്ക് വിലാപയാത്ര നടത്തും. 24 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം നടത്തുമെന്നും ആൾ ഇന്ത്യാ കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രളയാനന്തരം വയനാടിന്റെ കാർഷിക മേഖലയിലേക്ക് തിരിഞ്ഞ് നോക്കാത്ത സർക്കാർ ആയിരദിനം ആഘോഷിച്ച് കർഷകനെ വെല്ലുവിളിക്കുകയാണ്. സർക്കാർ കണക്കനുസരിച്ച് ഒന്നര കോടി രൂപ മാത്രമാണ് കർഷകർക്ക് നഷ്ടപരിഹാരം നൽകിയത്. ആയിരം ദിനത്തിനുള്ളിൽ 12 കർഷകർ വയനാട്ടിൽ കടബാധ്യത മൂലം ആത്മഹത്യ ചെയ്തു .സന്നദ്ധ സംഘടനകളുടെയും വിവിധ ഏജൻസികളുടെയും സഹായം കൊണ്ട് മാത്രമാണ് പ്രളയ ദുരിതാശ്വാസം നടന്നത്. സർക്കാർ കർഷകരുടെ വായ്പയുടെ പലിശ പൂർണ്ണമായും എഴുതി തള്ളണം. മൊറട്ടോറിയം എന്നത് കർഷകർക്ക് ആശ്വാസമല്ല.
വയനാട് എക്കാലത്തെയും വലിയ പ്രളയത്തെ നേരിട്ട ശേഷവും ഏറ്റവും രൂക്ഷമായ രീതിയിൽ വന്യ മൃഗശല്യവും വരൾച്ചയും നേരിടുകയാണ്. ആയിരം ദിനത്തിന്റെ പരസ്യത്തിന് ചിലവാക്കിയ തുകയെങ്കിലും കർഷകർക്ക് നൽകണമായിരുന്നു. വയനാട്ടിലും ഇടുക്കിയിലും മാത്രം നടന്നിരുന്ന കർഷക ആത്മഹത്യ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആവർത്തിക്കുകയാണ്. കർഷകർക്ക് ആത്മവിശ്വാസം നൽകുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്വ: ജോഷി സിറിയക്, പി.ജെ. ഷാജി , ജോസ് എന്നിവർ പങ്കെടുത്തു.
Leave a Reply