അരുത് ,വലിച്ചെറിയരുത്, കത്തിക്കരുത് ‘ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
'
കല്‍പ്പറ്റ : നിയമം നടപ്പിലാക്കുന്നതിനോടൊപ്പം ബോധവല്‍ക്കരണവും ആവശ്യമാണെന്നും എല്ലാവരുടേയും സഹകരണത്തോടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം സാധ്യമാക്കാന്‍ കഴിയൂ എന്നും ഡി.വൈ.എസ്.പി ടി.പി ജേക്കബ് അഭിപ്രായപ്പെട്ടു. ജില്ലാ ആസൂത്രണ ഭവന്‍ എ പി ജെ ഹാളില്‍ സംഘടിപ്പിച്ച ഹരിത നിയമങ്ങള്‍ ക്യാമ്പയിന്റെ ജില്ലാ തല ഏകദിന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുത്, വലിച്ചെറിയരുത് കത്തിക്കരുത് എന്ന മുദ്രാവാക്യത്തോടെ മാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി ഹരിത കേരളം മിഷന്‍ മാലിന്യ പരിപാലന മേഖലയില്‍ ശക്തമായ നിയമ നടപടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
കിലയുടെയുടെ സഹകരണത്തോടെ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കല്‍,അശാസ്ത്രീയമായി കത്തിക്കല്‍,സുരക്ഷിതമല്ലാതെ സംരക്ഷിക്കല്‍, അലക്ഷ്യമായും അപകടകരമായും ഒഴുക്കി വിടല്‍,മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാതിരിക്കല്‍,ഇറച്ചി മാലിന്യങ്ങള്‍ പൊതുവഴികളിലും ജലാശയങ്ങളിലും നിക്ഷേപിക്കല്‍ ,ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ക്കല്‍,ഹാനികരമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിയമ നടപടി സ്വീകരിക്കാം.ഇത്തരം വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അജ്ഞ്ത മാറ്റുകയും ലംഘനങ്ങള്‍ കണ്ടാല്‍ ഏതൊക്കെ വകുപ്പുകളില്‍ പരാതിപ്പെടാം എന്നതുംകൂടിയാണ് മറ്റു ലക്ഷ്യങ്ങള്‍.
അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഹരിത നിയമങ്ങള്‍ കൈപുസ്തകം ഇതിനോടകം ത ഹരിത കേരളം മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
ജലമലിനീകരണ നിയമം , പരിസ്ഥിതി സംരക്ഷണ നിയമം ,കേരള പഞ്ചായത്ത് രാജ് നിയമം,കേരള മുനിസിപ്പാലിറ്റി നിയമം,ഇന്ത്യന്‍ പീനല്‍കോഡ്,കേരള ജലസേചനവും ജലസംരക്ഷണവും നിയമം ,ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം, കേരള പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍,കേരള പോലീസ് ആക്ട്,ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ തടങ്ങിയ നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക.
ഒരു വാര്‍ഡില്‍ കുറഞ്ഞത് 100 പേര്‍ക്ക് നിയമ ബോധവല്‍ക്കരണം നല്‍കുകയാണ് പരിപാടിയുടെ ഉദ്ദേശം.ഇതുവഴി 30 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് നിയമ സാക്ഷരത ലഭിക്കും.
കില വയനാട് ജില്ലാ ഫെസിലിറ്റേറ്റര്‍ പ്രൊഫ.കെ.ബാലഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
വിവിധ സെഷനുകളിലായി അഞ്ജലി ജോര്‍ജ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് , വര്‍ഗീസ് എ.സിഭക്ഷ്യസുരക്ഷാ വകുപ്പ്, സുധീര്‍ സി. ഡി.ഡി.പി,ചന്ദ്രബോസ്, ടൗ പ്ലാനിംഗ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഹരിത കേരളം റിസോഴ്‌സ് പേഴ്‌സ എ സി ഉണ്ണികൃഷ്ണന്‍,പി.സി മാത്യു ,എം.ആര്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു
ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ ബി കെ സുധീർ കിഷൻ സ്വാഗതവും ഇ രവി ചന്ദ്രൻ നന്ദിയും പറഞ്ഞു.
ആഗസ്ത് 7,8 തീയ്യതികളില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ പി ജെ ഹാളില്‍ വെച്ച് അസി.സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എിവര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കും.
Leave a Reply