സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് തേക്ക് നടുന്നതിനെതിരെ കെ.സി.വൈ.എം നിവേദനം നൽകി
മാനന്തവാടി :സ്വാഭാവികമായി മാറിയ നോർത്ത് വയനാട് വനം ഡിവിഷനിലെ ബേപ്പൂർ റേഞ്ചിലെ ഒണ്ടയങ്ങാടി ആർ എഫ് 58 പ്ലാന്റേഷനിലെ മരങ്ങൾ മുറിച്ചു നീക്കി പുതിയ തേക്ക് തൈകൾ നട്ടു പിടിപ്പിക്കാനുള്ള കണ്ണൂർ സർക്കിൾ സി സി എഫ് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി ഡിവിഷൻ സീനിയർ ഫോറസ്റ്റ് ഓഫീസർ മുരളീധരൻ സാറിന് കെ.സി.വൈ.എം മാനന്തവാടി രൂപത നിവേദനം നൽകി. നിലവിലെ വയനാട്ടിലെ സ്വാഭാവിക വനം വെട്ടി നശിപ്പിച്ച് തേക്ക് പോലുള്ള മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ ഇപ്പോൾ ജലപ്രളയമാണെങ്കിൽ ഇനി ജലക്ഷാമം, വരൾച്ച എന്നിവ ആയിരിക്കും വയനാട് നേരിടാൻ പോകുന്നത് .ഈയൊരു അവസരത്തിൽ പഠന രഹിതമായ നടപടികളിലേക്ക് പോകരുതെന്നും മുള പോലുള്ള മണ്ണിന് സംരക്ഷണം നൽകുന്ന വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുകയും സ്വാഭാവിക വനങ്ങൾ സംരക്ഷിക്കുകയും ചെയ്യണമെന്നും, അതിനാൽ ഈ ഉത്തരവ് പിൻവലിച്ച് കാർഷിക ഭൂമിക്കും ജനങ്ങൾക്കും അനുകൂലമായ നടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വയനാടിൻറെ സ്വാഭാവിക പ്രകൃതിയെ സൂക്ഷിച്ച് വനത്തെ സംരക്ഷിച്ചില്ലെങ്കിൽ ഇപ്പോൾ സംഭവിച്ചതിനേക്കാൾ വലിയ പ്രകൃതി ദുരന്തം ആയിരിക്കും വയനാടിനെ കാത്തിരിക്കുന്നത് എന്ന് കെസിവൈഎം രൂപത പ്രസിഡൻറ് എബിൻ മുട്ടപ്പള്ളി മുന്നറിയിപ്പ് നൽകി .രൂപതാ ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം. ജനറൽസെക്രട്ടറി ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, സെക്രട്ടറി റ്റോബി കൂട്ടുങ്കൽ, മാനന്തവാടി കെസിവൈഎം മേഖലാ സെക്രട്ടറി പ്രിൻസ് പാലമറ്റം എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
Leave a Reply