റവന്യു വകുപ്പിലെ ഉന്നതരുടെ ഒത്താശ: കോറോത്ത് പാടം നികത്തൽ വ്യാപകം
മാനന്തവാടി : റവന്യു വകു ഉന്നതരുടെയും പോലീസിന്റെയും പഞ്ചായത്തിന്റെയും ഒത്താശയോടെ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കോറോം അങ്ങാടിയോട് ചേർന്ന പ്രദേശങ്ങളിൽ വയൽ നികത്തൽ വ്യാപകം.റോഡ് വീതി കൂട്ടലിന്റെ ഭാഗമായി ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങൾ പൊളിച്ച് നീക്കിയിരുന്നു.ഇതിന്റെ മറവിലാണ് വൻതോതിൽ വയലുകളിൽ മണ്ണിട്ട് നികത്തി അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ പോലും ഏക്കർ കണക്കിന് വയലുകളാണ് മണ്ണിടുന്നത്. കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിച്ച് അധികൃതരുടെ കണ്ണിൽ പൊടിയിടുകയും പിന്നീട് രാത്രി കാലങ്ങളിൽ പുറമെ നിന്ന് മണ്ണ് കൊണ്ടുവന്ന് നിറച്ച് വയലുകൾ തരം മാറ്റുകയുമാണ് ചെയ്യുന്നത്.ഇതിനെതിരെ പരാതി നൽകുന്നവരെ ഭീഷിണിപ്പെടുത്തുന്നതായും പരാതികൾ ഉണ്ട്. ഭീഷിണി വകവെക്കാതെ തഹസിൽദാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഭരണ സ്വാധീനത്താൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാർ ആരോപിച്ചു. റവന്യു ഭരിക്കുന്ന കക്ഷിയുടെ ചില നേതാക്കളാണ് അനുമതി ഇല്ലാതെ മണ്ണ് നിക്ഷേപിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പരിസ്ഥിതി പ്രവർത്തകരും പ്രമുഖ രാഷ്ട്രീയ കക്ഷികളുമെല്ലാം കടുത്ത നിയമലംഘനം കണ്ടില്ലെന്ന നിലപാടിലാണ്. അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രാഷ്ട്രീയേതര യുവജന സംഘടനകൾ തയ്യാറെടുക്കുന്നതായി സൂചനയുണ്ട്.
Leave a Reply