കരുതലിന്റെ തണലില്‍ പതിനാല് നാള്‍: ഇനി അവര്‍ കുടുംബങ്ങള്‍ക്കൊപ്പം
വയനാടിന്റെ കരുതലിലും സംരക്ഷണത്തിലും ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്ന 125 പേര്‍ സ്വന്തം വീടുകളിലെത്തി. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 14 ദിവസത്തെ നീരിക്ഷണത്തിനു ശേഷമാണ് നിറഞ്ഞ മനസോടെ അവര്‍ വയനാടിനോട് യാത്ര പറഞ്ഞത്. സ്വന്തം വാഹനമില്ലാത്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലുളള 46 പേരെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകളിലായും മറ്റുളളവരെ പ്രത്യേകം ഒരുക്കിയ ടാക്‌സി വാഹനങ്ങളിലുമായാണ് യാത്രയാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലോക്ക് ഡൗണ്‍ കാലത്ത് വയനാട്ടിലെത്തിയ ആളുകളെ ജില്ലാ ഭരണകൂടം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ സുസജ്ജമായ കോവിഡ് സെന്ററുകളില്‍ പാര്‍പ്പിക്കുകയായിരുന്നു. ജില്ലയിലെ പ്രധാന റിസോര്‍ട്ടുകളും ലോഡ്ജുകളുമാണ് കോവിഡ് കെയര്‍ സെന്ററുകളാക്കിയിരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ആവശ്യമുള്ള മുഴുവന്‍ റിസോര്‍ട്ടുകളും ലോഡ്ജുകളും ഒരുക്കിയത്. കൃത്യ സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. മൂന്ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സെന്ററുകള്‍ക്ക് സംരക്ഷണവും ഉറപ്പു വരുത്തി. മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്കായിരുന്നു സെന്ററുകളുടെ നടത്തിപ്പ് ചുമതല. റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ കാര്യക്ഷമമായ ഏകോപനം നിരീക്ഷണത്തിലുളളവര്‍ക്ക് ശക്തമായ പിന്തുണയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയായിരുന്നു ഭക്ഷണം ഏര്‍പ്പാടാക്കിയത്. നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും മാസ്‌ക്കുകളും സാനിറ്റൈസര്‍ എന്നിവയും നല്‍കിയിരുന്നു. റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സ്‌പെഷ്യല്‍ ടീം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേത്യത്വത്തില്‍ ഇടയ്ക്കിടെ നടത്തിയ ആരോഗ്യ പരിശോധന നിരിക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കി.
Leave a Reply