സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ ഇൻഷൂറൻസ് ലഭ്യമാക്കണം-യൂത്ത് ലീഗ് കിടപ്പു സമരം നടത്തും
കൽപ്പറ്റ : ലോക്ഡൗണിന്റെ മറവിൽ കേന്ദ്ര-കേരള സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് കാർഡിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും, ജില്ലയിലെ പാവപ്പെട്ട രോഗികൾക്ക് ഈ ആനുകൂല്യം അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും,നാളെ കളക്ട്രേറ്റിന് മുന്നിൽ കിടപ്പു സമരം നടത്തി സമര പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വളരെ അടിയന്തിരമായി നടത്തേണ്ട സർജറികൾ പോലും ആർ എസ് ബി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ സ്വകാര്യ ആശുപത്രി അധികൃതർ നിഷേധിക്കുന്നത് മൂലം ജില്ലയിലെ പാവപ്പെട്ട രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.എന്നാൽ ഇതേ സർജറി പണം കൊടുക്കാൻ തയ്യാറായാൽ യാതൊരു സാങ്കേതിക പ്രശ്നവുമില്ലാതെ ചെയ്തു കൊടുക്കാൻ ആശുപത്രി അധികൃതർ തയ്യാറാവുന്നു. സംസ്ഥാന സർക്കാരിന്റെ കാരുണ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് 5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നത് ആശുപത്രി അധികൃതരുടെ ഈ നിഷേധാത്മക സമീപനം മൂലം ഈ ആനുകൂല്യം ഇവർക്ക് നഷ്ടമാവുകയാണ് .മാർച്ച് വരെ കൃത്യമായി നൽകിയ ആനുകൂല്യം മാർച്ചിന് ശേഷം ഇതിന്റെ നടത്തിപ്പ് റിലയൻസിൽ നിന്നും മാറ്റി സർക്കാർ ഏറ്റെടുക്കണമെന്ന തീരുമാനം വ്യക്തമാക്കാത്തതും ആനുകൂല്യം നിഷേധിക്കാൻ ആശുപത്രി അധികൃതരെ പ്രേരിപ്പിക്കുന്നത്.കോവിഡിന്റെ പേര് പറഞ്ഞു പല ന്യായങ്ങൾ പറഞ്ഞ് ഈ ആനുകൂല്യം നിഷേധിക്കുന്നതിന് പിന്നിൽ ഇവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട് . നിരവധി രോഗികൾ ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവരെ സമീപിക്കുമ്പോൾ ഇവരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ല.സ്വകാര്യ ആശുപത്രികളിൽ അധികൃതർക്ക് താല്പര്യമുള്ള ആളുകൾക്ക് ആനുകൂല്യം നൽകി പകുതി ആളുകൾക്ക് ഇത് നിഷേധിക്കുന്നത് നിയമവിരുദ്ധമാണ്.കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന കാരണം പറഞ്ഞ് പാവപ്പെട്ടവരുടെ ആനുകൂല്യം നിഷേധിക്കുകയും പണം കൊടുത്താൽ ഇതൊന്നും മാനദണ്ഡമാക്കാതെ ചികിത്സാ സൗകര്യം നൽകുന്നത് ആശുപത്രി അധികൃതരുടെ ഇരട്ടത്താപ്പാണ് .മാരകമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്ന രോഗി സാമ്പത്തിക പ്രതിസന്ധി മൂലം ആശ്രയിക്കുന്നത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആണ്.കോവിഡ് 19 ന്റെ പേര് പറഞ്ഞു ജില്ലയിലെ പാവപ്പെട്ട രോഗികളെ ദുരിതകയത്തിലേക്ക് തള്ളി വിടുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ഇതിന്റെ ഗ്രീൻ ഇവന്റസ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ഇതിന് തക്കതായ പരിഹാര കാണണമെന്നും ഇത് സംബന്ധമായ ഗ്രീൻ ഇവന്റസ് കമ്മിറ്റിയുടെ ചെയർമാനായ കളക്ടർക്ക് നിവേദനം നൽകുമെന്നും അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Leave a Reply