വയനാട്ടിൽ ആറ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ പ്രവർത്തനമരംഭിച്ചു.
ജില്ലയിലെ കുപ്പാടി, മുത്തങ്ങ, തോട്ടാമൂല, തോല്‍പ്പെട്ടി, ഇരുളം, പുല്‍പ്പളളി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും വനം മന്ത്രി കെ. രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10 ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 90 ലക്ഷം രൂപ വീതമാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിന് ലഭിച്ചത്. ഓരോ ഫോറസ്റ്റ് സ്റ്റേഷനിലും ഫോറസ്റ്റ് സ്റ്റേഷന്‍ ബില്‍ഡിംഗ്, ഡോര്‍മിറ്ററി ബില്‍ഡിംഗ്, ആനിമല്‍ റെസ്‌ക്യൂ സെന്റര്‍, വാഹന പാര്‍ക്കിംങ് സൗകര്യം എന്നിങ്ങനെ മൂന്ന് യൂണിറ്റുകളുണ്ട്. ബാത്ത്‌റൂം സൗകര്യത്തോടു കൂടിയ അഞ്ച് മുറികള്‍, റിക്രിയേഷന്‍ സെന്റര്‍, ഡൈനിംഗ് ഹാള്‍, അടുക്കള എന്നിവ ഉള്‍പ്പെടുന്നതാണ് ഡോര്‍മിറ്ററി ബില്‍ഡിംഗ്.
മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ശിലാഫലക അനാച്ഛാദനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. നഗരസഭാ ചെര്‍മാന്‍ വനമഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ കെ. വിനീഷിന് ഉപഹാരം നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പി&ഡി) ദേവേന്ദ്രകുമാര്‍ വര്‍മ്മ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഇ. പ്രദീപ് കുമാര്‍, രാജേഷ് രവീന്ദ്രന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ കെ. വിജയാനന്ദന്‍, കെ. കാര്‍ത്തികേയന്‍, ഡി.എഫ്.ഒ പി.കെ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply