ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തി സ്വന്തം തെറ്റുകൾ അവരുടെ മേൽ അടിച്ചേൽപ്പിച്ച് തടി രക്ഷിക്കുന്ന തന്ത്രം സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാരും മന്ത്രിമാരും ചെയ്യുന്നത്. അത്തരം പ്രവർത്തനങ്ങളുടെ ഏറ്റവും അവസാനത്തെ നടപടിയാണ് മന്ത്രിയുടെ വെള്ള കോളർ ബെഗ്ഗേർസ് എന്ന ഹീനമായ പരാമർശം. പ്രളയകാലത്തും, നിപ, കോവിഡ് മഹാമാരികളുടെ കാലത്തും സ്വന്തം ജീവനും കുടുംബവും എല്ലാം മാറ്റിവച്ച് പൊതു സമൂഹത്തിൻ്റെ രക്ഷകരായി നിന്ന് പ്രവർത്തിച്ചവരെ ആധരിക്കുകയും അംഗീകരിക്കുകയും ചെയ്തില്ലെങ്കിലും നിന്ദിക്കാതിരിക്കുന്നതിനുള്ള സാമാന്യ മര്യാദ ഭരണകൂടം കൈക്കൊള്ളണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു.
ചില വ്യക്തികളുടെ പ്രവർത്തനങ്ങളെ മുൻനിർത്തി ഒരു സമൂഹത്തെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല, അത്തരം ആളുകൾക്കെതിരെ സർവീസ് ചട്ടങ്ങൾ അനുശാസിക്കുന്ന ശിക്ഷണ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ ഇത്തരം വില കുറഞ്ഞ ആക്ഷേപങ്ങളുമായി മന്ത്രിമാർ തന്നെ രംഗത്തു വരുന്നത് ഭരണകൂടത്തിൻ്റെ പരാജയമായി മാത്രമേ കണക്കാക്കാൻ സാധിക്കു.സംസ്ഥാന ബഡ്ജറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരെ പാടെ അവഗണിച്ചതിലുള്ള ജാള്യത മറയ്ക്കാനുള്ള പെടാപാടാണ് ഇതെല്ലാമെന്ന് കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിലും മന്ത്രിയുടെ മോശം പരാമർശത്തിലും എം.എൽ.എ -യുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ചാണ് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലയിലെ വിവിധ ഓഫീസുകൾക്കു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തിയത്. മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ ജില്ലാ ട്രഷറർ കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോൺ, ഇ.എസ് ബെന്നി, സുരേഷ് ബാബു ജില്ലാ ഭാരവാഹികളായ എം.സി.ശ്രീരാമകൃഷ്ണൻ, സി.കെ.ജിതേഷ്, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, സി.ആർ അഭിജിത്ത്, എം.എ ബൈജു, സിനീഷ് ജോസഫ്, ഇ.വി.ജയൻ, കെ.പി.പ്രതീപ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് റോബിൻസൺ ദേവസ്സി, ബി.സുനിൽകുമാർ, സുഭാഷ്, അബ്ദുൾ ഗഫൂർ, ശരത്ത് ശശിധരൻ, കെ.സി. ജിനി, എൽസി, ബിജു ജോസഫ്, നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply