വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം നൽകണം: ടി.സിദ്ദീഖ് എം.എൽ.എ
കൽപ്പറ്റ: സംസ്ഥാനത്തെ 15 ലക്ഷത്തിലധികമുള്ള വീരശൈവ ലിംഗായത്ത് വിഭാഗത്തിന് ജനസംഖ്യാനുപാതിക പിന്നോക്ക സംവരണത്തിന് അർഹതയുണ്ടന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കണിയാമ്പറ്റയിൽ ആൾ ഇന്ത്യ വീരശൈവ മഹാസഭാ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകത്തിലെ പോലെ കേരളത്തിലെ ലിംഗായത്തുകളും വീരശൈവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് മുന്നേറുവാൻ സമുദായം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീരശൈവ ലിംഗായത്ത് പാരമ്പര്യമുള്ളതും ശൈവ മതം, ഗൗഡ, ഗൗഡർ എന്നിങ്ങനെ ജാതി ചേർക്കപ്പെട്ടതുമായ ജനങ്ങൾക്ക് വീരശൈവ എന്നോ ലിംഗായത്ത് എന്നോ ജാതി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ ഉത്തരവുണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജാതി പേരിലെ അവ്യക്തത മൂലം അർഹമായ തൊഴിലവസരം നിഷേധിക്കപ്പെട്ട നിരവധി യുവതീ യുവാക്കൾ തങ്ങളുടെ അനുഭവം സമ്മേളനത്തിൽ വിശദീകരിച്ചു. ജാതി ഇല്ല എന്ന് എഴുതി കൊടുത്തിട്ടും അവസരം നിഷേധിക്കപ്പെട്ട കാര്യവും ചർച്ചയായി.
ജില്ലാ പ്രസിഡണ്ട് വി.സജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.പി. കുഞ്ഞുമോൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.എൻ. വിനോദ് , സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി.മധുസൂദനൻ പിള്ള മുതിർന്ന പൗരന്മാരെ ആദരിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് രതീഷ് ഹരിപ്പാട് പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.മധു ,ബി. കൊട്ടറേഷ് ബാവൻങ്കരെ, നവീൻ പാട്ടീൽ ബാംഗ്ളൂർ, എം.എൻ. രുചന്ദ്രൻ , സി. സുരേന്ദ്രൻ, സി. ചന്ദ്രൻ , പി.കെ. പ്രഭാകരൻ , ബി. മോഹനൻ ,ആർ.രാജേഷ് ,അനീഷ് കെ.എസ്., വി.രാജേന്ദ്രൻ, ഒ.എസ്.ശിവശങ്കരൻ , മഞ്ജു മോഹനൻ, സുബീഷ് കുമാർ, കൃഷ്ണകുമാർ, എന്നിവർ പ്രസംഗിച്ചു. ലിംഗായത്ത് പ്രതിനിധികളെയും ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Leave a Reply