ക്ഷീരോൽപാദക സംഘത്തിലെ സാമ്പത്തിക അഴിമതി ; പ്രതിഷേധത്തിനൊരുങ്ങി കേരള കർഷകസംഘം
കൽപ്പറ്റ : കുന്നമ്പറ്റ ക്ഷീരോൽപാദക സഹകരണ സംഘത്തിലെ സാമ്പത്തിക അഴിമതികൾക്കെതിരെ നടപടികൾ എടുക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകരുടെ ശക്തമായ പ്രക്ഷോഭം നടത്തുവാൻ കേരള കർഷകസംഘം കൽപ്പറ്റ ഏരിയ കമ്മിറ്റി തീരുമാനിച്ചു. നിലവിലെ ഭരണസമിതി ഉദ്യോഗസ്ഥരുമായി ചേർന്ന് കോവിഡിന്റെ മറവിൽ ക്ഷീര കർഷകരെ കൊടിയ ചൂഷണങ്ങൾക്കാ ണ് ഇരയാക്കിയത്. മിൽമയ്ക്ക് നൽകിക്കൊണ്ടിരുന്ന പാൽ ഈ കാലയളവിൽ അനധികൃതമായി സ്വകാര്യ വ്യക്തിക്ക് നൽകി. പലതവണയായി 12 ലക്ഷം രൂപ ഈ ഇനത്തിൽ സംഘത്തിന് കുടിശ്ശിക വന്നത് ക്ഷീരവികസന വകുപ്പ് കണ്ടുപിടിക്കുകയും മുന്നറിയിപ്പ് നോട്ടീസ് സംഘത്തിന് നൽകിയതുമാണ്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കണമന്നും സംഘം വരുന്ന പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നു മുള്ള ക്ഷീരവികസന ഡയറക്ടറുടെ ഉത്തരവ് പോലും നടപ്പിലാക്കിയില്ല. കുന്നമ്പറ്റ ക്ഷീര സംഘത്തിന്റെ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡിവൈഎസ്പി മുമ്പാകെ കർഷകസംഘം പരാതി നൽകി. അഴിമതി നടത്തിയ കുന്നമ്പറ്റ ക്ഷീര സഹകരണസംഘം ഭരണസമിതി പിരിച്ചുവിടണമെന്നും അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ക്ഷീരകർഷകർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യണമെന്നും കർഷകസംഘം കൽപ്പറ്റ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കമ്മിറ്റിയിൽ ഏരിയ പ്രസിഡന്റ് ജെയിൻ ആന്റണി അധ്യക്ഷനായിരുന്നു ജില്ലാ വൈസ് പ്രസിഡന്റ് വി. ഹാരിസ്, കെ മുഹമ്മദ് കുട്ടി, കെ.അബ്ദുറഹിമാൻ , വി. എം റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply