ആയുധ ധാരികളായ മാവോയിസ്റ്റുകൾ എസ്റ്റേറ്റിലെത്തി മരുന്നുമായി വനത്തിനുളളിലേക്ക്.
മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല എസ‌്റ്റേറ്റിലാണ‌് കഴിഞ്ഞ ദിവസം വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള നാല‌് പേരടങ്ങിയ സംഘമെത്തിയത‌്. ഇവിടെയുണ്ടായിരുന്ന മരുന്നുകൾ വാങ്ങി 15 മിനിറ്റിനുശേഷം സമീപത്തെ വനത്തിലേക്ക‌് കയറിപ്പോയി. രാത്രി എട്ടോടെയാണ‌് നാല‌് പേരടങ്ങിയ സംഘം എസ‌്റ്റേറ്റിൽ എത്തിയത‌്. ഇതിൽ വിക്രംഗൗഡയെ കൂടാതെ ഒരു വനിതയടക്കം നാല‌് പേരാണ‌് ഉണ്ടായത‌്. ഇതിലൊരാൾ കൽപ്പറ്റ സ്വദേശി സോമനാണെന്ന‌് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട‌്. എല്ലാവരും ആയുധധാരികളായിരുന്നു. ഇവിടെയുണ്ടായിരുന്ന മരുന്നുകളാണ‌് സംഘം ആവശ്യപ്പെട്ടത‌്. തൊഴിലാളികൾക്ക‌് അത്യാവശ്യഘട്ടങ്ങളിൽ നൽകുന്നതിനായി കരുതിയിരുന്ന പാരസെറ്റമോൾ, പ്രഥമശുശ്രൂഷ മരുന്നുകൾ ഉൾപ്പെടെയുള്ള അവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം ജീവനക്കാർ സംഘത്തിന‌് നൽകി. സംഘത്തോട‌് ഭക്ഷണം വേണോ എന്ന‌് ആരാഞ്ഞുവെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. 8.15ഓടെ സംഘം മടങ്ങുകയും ചെയ‌്തു. സോമനും വിക്രംഗൗഡയും ഈ റിസോർട്ടിൽ മുമ്പും വന്ന‌് പരിചയമുണ്ട‌്. കഴിഞ്ഞ ഒക്ടോബർ 18നായിരുന്നു അവസാനമായി എത്തിയത‌്. അന്ന‌് പണം ഉൾപ്പെടെുയള്ളവ വാങ്ങിയാണ‌് സംഘം പോയത‌്. ലക്കിടി ഏറ്റുമുട്ടലിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി പി ജലീൽ വെടിയേറ്റ‌് മരിച്ചതിന‌് പുറമെ മറ്റൊരാൾക്കും വെടിയേറ്റിരുന്നു. വരാഹിണി ദളത്തിലെ പ്രമുഖനായ ഗറില്ലാവിദഗ‌്ധൻ തിരുനെൽവേലി സ്വദേശി ചന്ദ്രുവിനാണ‌് വെടി കൊണ്ടതെന്ന് പോലീസ് കരുതുന്നു. ഗുരുതരമായ പരിക്കുകളോടെയാണ‌് ഇയാൾ കാട്ടിലേക്ക‌് രക്ഷപ്പെട്ടത‌്. പോയ വഴിയിൽ രക്തപ്പാടുകൾ കണ്ടെത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ചന്ദ്രു ചികിത്സ തേടിയെത്തുമെന്ന നിഗമനത്തിൽ ജില്ലയോട‌് ചേർന്നുള്ള കർണാടക തമിഴ‌്നാട‌് അതിർത്തികളിലെ ആശുപത്രികളിലും പരിശോധന നടത്തിയിരുന്നു.
Leave a Reply