മഴയില്ല; പ്രതീക്ഷകളുടെ നഞ്ച കൃഷിയിറക്കാവാതെ ജില്ലയിലെ കര്‍ഷകര്‍
മഴയില്ല; പ്രതീക്ഷകളുടെ നഞ്ച കൃഷിയിറക്കാവാതെ ജില്ലയിലെ കര്‍ഷകര്‍
കല്‍പ്പറ്റ: പ്രതീക്ഷകളുടെ നെല്‍വിത്തുകള്‍ വിതക്കാനാവാതെ ജില്ലയിലെ കര്‍ഷകര്‍. മഴ പിന്നോട്ട് വലിഞ്ഞതോടെ ഞാറ് നാട്ടാന്‍ കഴിയാതെ കര്‍ഷകര്‍ ആശങ്കയിലാണ്. വെള്ളമില്ലാതെ വരണ്ട പാടത്ത് നഞ്ചകൃഷിക്കായി നിലമൊരുക്കാന്‍ പോലും കര്‍ഷകര്‍ക്ക് സാധിച്ചിട്ടില്ല. സാധാരണ ജൂണ്‍ അവസാനം നിലമൊരുക്കുകയാണ് പതിവ്. ഇത്തവണ ആ പതിവ് തെറ്റി. പ്രതീക്ഷകള്‍ പാടെ തകര്‍ക്കുന്ന രീതിയിലാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായുള്ള മഴയുടെ പിന്മാറ്റം. മഴ പെയ്യാത്തതിനാല്‍ നെല്‍കൃഷിക്കായി പാടം ഒരുക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് വരെ ജില്ലയിലെങ്ങും തുടര്‍ച്ചയായി കനത്ത മഴ ലഭിച്ചതോടെ നെല്‍കൃഷിക്കായി കർഷകർ തയ്യാറെടുത്തിരുന്നു. എന്നാല്‍ മഴ പിന്നോട്ടടിച്ചതോടെ വയലുകള്‍ വരണ്ടുതുടങ്ങിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ നിലമൊരുക്കി അടുത്ത മാസം രണ്ടാം വാരത്തോടെ ഞാറുനടീല്‍ നടത്താമെന്ന പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷം പിന്നോട്ടടിച്ചതോടെ കര്‍ഷകരുടെ പ്രതീക്ഷകളും വയലുകള്‍പോലെ വരണ്ടുണങ്ങി. നിലമൊരുക്കലും വിത്തിറക്കലും വൈകും തോറും വിളവിന്റെ ലഭ്യതയും കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. വരും ദിവസങ്ങളിലെങ്കിലും മഴ തുടര്‍ച്ചയായി പെയ്തില്ലെങ്കില്‍ നഞ്ചകൃഷി ഇത്തവണ വൈകും. അത് ജില്ലയിലെ കാര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ നെല്‍കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. ഇവരും ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പ്രതീക്ഷിച്ചതിലധികം മഴയാണ് ലഭിച്ചത്. നെല്‍ കൃഷിക്ക് പുറമെ വാഴ, കപ്പ, വിവിധയിനം പച്ചക്കറികള്‍ക്കും മഴ അത്യാവശ്യമാണ്. ഏക്കര്‍ കണക്കിന് പാടത്ത് വെള്ളമെത്താനായി കാത്തിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. പാടം വരണ്ടു, ഇനിയെങ്കിലും മഴ കിട്ടിയില്ലെങ്കില്‍ വിളവിനെ സാരമായി ബാധിക്കും. നല്ല വിളവ് ലഭിച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. നിലമൊരുക്കല്‍ പോലും നടന്നിട്ടില്ല. കാലാവസ്ഥ ചതിക്കുമെന്ന് പ്രതീക്ഷിരുന്നില്ല. വരും ദിവസങ്ങളിലെങ്കിലും മഴ പെയ്‌തെങ്കിലേ കാര്യമുള്ളൂ. ഇല്ലെങ്കില്‍ എല്ലാം താളം തെറ്റും കർഷകനായ സുനിൽ കുമാർ പറഞ്ഞു.
Leave a Reply