സുൽത്താൻ ബത്തേരി: മൂന്ന് കുരുന്നുകൾ സ്ഫോടനത്തിൽ മരിച്ച സംഭവം; ദുരൂഹതകൾ ബാക്കി- മൂകസാക്ഷിയായി ആളൊഴിഞ്ഞ കെട്ടിടം
റിപ്പോർട്ട് : കെ. പ്രതിഷ്
സുൽത്താൻ ബത്തേരി: മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കാരക്കണ്ടി സ്ഫോടനത്തിലെ ദുരൂഹതകൾ ഇനിയും പുറത്തു വന്നില്ല. തുടക്കത്തിൽ പൊലീസ് അന്വേഷണം ഊർജിതമായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം അവസാനിപ്പിച്ച മട്ടാണ്. കേസന്വേഷിച്ച ഡി.വൈ.എസ്.പി വി.വി. ബെന്നി കഴിഞ്ഞ ദിവസം സ്ഥലം മാറി പോകുകയും ചെയ്തു. എല്ലാത്തിനും സാക്ഷിയായ സ്ഫോടനം നടന്ന വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസ് ഇപ്പോൾ കാടുമൂടിയ അവസ്ഥയിൽ കിടക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ 22നാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. കാരക്കണ്ടി ചപ്പങ്ങൽ ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (13), സുന്ദരവേൽമുരുകന്റെ മകൻ മുരളി(16), ലത്തീഫിന്റെ മകൻ അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.
കാരക്കണ്ടിയിൽ പഴയ സാഗർ തിയറ്ററിനടുത്താണ് ആൾ താമസമില്ലാത്ത വീടുള്ളത്. ഔട്ടു ഹൗസെന്ന് തോന്നിക്കുന്ന കോൺക്രീറ്റ് ഷെഡിനുള്ളിലായിരുന്നു സ്ഫോടനം.
പെരിന്തൽമണ്ണ സ്വദേശി രാധാകൃഷ്ണനാണ് വീടിന്റെ ഉടമ. പ്രവാസിയായ രാധാകൃഷ്ണൻ മുമ്പ് ഈ വീട് ഒരാൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അദ്ദേഹം വേറെ വീട്ടിലേക്ക് മാറിയതോടെ രണ്ട് വർഷത്തോളമായി ഇവിടെ ആരും താമസമില്ല. വീടും പരിസരവും കാടുപിടിച്ചു കിടക്കുകയായിരുന്നു. കുട്ടികൾ നേരം പോക്കിനായി ഈ കെട്ടിടത്തിനകത്ത് കയറിയതാണ്.
സ്ഫോടനം നടന്നതിന് ശേഷം പരിസരത്തൊക്കെ വെടിമരുന്നിന്റെ മണം വ്യാപിച്ചിരുന്നു. സാധാരണ പടക്കമാണോ, വീര്യം കൂടിയ ഇനത്തിൽപ്പെട്ട മറ്റെന്തെങ്കിലും വസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അന്വേഷിച്ചു. കുട്ടികൾ എന്തിന് ഷെഡിനകത്ത് കയറിയെന്നത് തുടക്കം മുതലെ ദുരൂഹതയായിരുന്നു. സ്ഫോടനത്തിന് ശേഷം കുട്ടികൾ 100 മീറ്റർ അകലെയുള്ള കുളത്തിനടുത്തേക്ക് ഓടിയെത്തി വെള്ളത്തിലേക്ക് ചാടിയെന്നും പരിസരവാസികൾ പറഞ്ഞു. പ്രളയത്തിന് ശേഷം വീടിന് ചെറിയ നാശം സംഭവിച്ചതായും അത് നന്നാക്കാത്തതുകൊണ്ടാണ് രണ്ട് വർഷമായി ആർക്കും വാടകയ്ക്ക് കൊടുക്കാതെ വീട് അടച്ചിട്ടതെന്നും ഉടമയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കായിരുന്നു.
Leave a Reply